മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തിനായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടി ഭാരത് ബയോടെക്ക് അപേക്ഷ നല്‍കി. അടിയന്തിര ഉപയോഗത്തിനായി ഇന്ത്യയില്‍ അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളിലൊന്നായ കോവാക്‌സിന്റെ നിര്‍മ്മാതക്കളാണ് ബയോടെക്.
ഇതാദ്യമായാണ് മൂക്കിലൂടെയുള്ള കോവിഡ് വാക്‌സീന്റെ സാധ്യതകള്‍ ഇന്ത്യ തേടുന്നത്. രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സീനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണെങ്കിലും ഇവയെല്ലാം കുത്തിവയ്പ്പിന്റെ രൂപത്തിലുള്ളതാണ്. നിലവില്‍ ലോകത്ത് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന എല്ലാ കോവിഡ് വാക്‌സീനുകളും ഇതേ രൂപത്തിലുള്ളതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
മൂക്കിലൂടെ നല്‍കുന്ന വാക്‌സീന്‍ പ്രതിരോധ കുത്തിവയ്പ്പിനേക്കാല്‍ അണുബാധയും രോഗവ്യാപനവും നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് പറയുന്നു. വലിയ തോതില്‍ വാക്‌സീന്‍ വിതരണം ചെയ്യുന്ന അവസരത്തില്‍ കുത്തിവയ്പ്പിനേക്കാല്‍ സൗകര്യപ്രദമാണ് മൂക്കിലൂടെനൽകുന്ന വാക്സിനുകൾ. സിറിഞ്ച്,സൂചി എന്നിവയുടെ അധിക ചെലവും ഇതിലൂടെ ഒഴിവാക്കാം. ഇവ നല്‍കാനും ഗതാഗതം നടത്താനും കുത്തിവയ്പ്പ് വാക്‌സീനെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാണ്.
കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കവേയാണ് അതിന് പരീക്ഷണാടിസ്ഥാനത്തിൽ അനുമതി ലഭിച്ചത്. കോവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും അടുത്തുതന്നെ വിതതണം ചെയ്തു തുടങ്ങും. വാക്‌സിന്‍ വിതരണ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച രണ്ടാംഘട്ട ഡ്രൈ റണ്‍ നടത്തിയിരുന്നു.
Summary : Nasal vaccine; Bharat Biotech seeks permission for experiment.