സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവും. വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. എന്നാൽ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് കഴിവതും വൈകിയാക്കാനുള്ള ശ്രമം നടന്നെങ്കിലും കസ്റ്റംസിന്റെ ശക്തമായ നിലപാടിന് മുന്നിൽ രാഷ്ട്രീയ നേതൃത്വം മുട്ടുകുത്തുകയായിരുന്നു.
ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ അത് രേഖാമൂലമല്ലെന്ന് വാദിച്ച് വിട്ടുനിന്നു. പിന്നീട് ഓഫീസിലേക്ക് ഇ-മെയിൽ സന്ദേശം അയച്ചെങ്കിലും നിയമസഭ ചേരാനിരിക്കെ സ്പീക്കറുടെ ഓഫീസിനും സ്റ്റാഫിനും നിയമ പരിരക്ഷയുണ്ടെന്നും ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണമെന്നും കാണിച്ചുകൊണ്ടുള്ള നിയമസഭാ സെക്രട്ടറിയുടെ കത്താണ് കസ്റ്റംസിന് ലഭിച്ചത്.
എന്നാൽ അയ്യപ്പനെതിരെയുള്ള ആരോപണം സ്വകാര്യ വിഷയമാണെന്നും നിയമസഭയുമായി ബന്ധമുള്ളതല്ലെന്നും കസ്റ്റംസ് പറഞ്ഞു. സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിന് കേരള ഈ ചട്ടം 165 ബാധകമല്ലെന്നും ഈ ചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നും സ്പീക്കറുടെ സ്റ്റാഫാണെങ്കിലും ക്രിമിനൽ കേസിൽ ചോദ്യം ചെയ്യാൻ സ്പീക്കറുടെ മുൻകൂർ അനുമതി വേണ്ടെന്നും കസ്റ്റംസ് അയ്യപ്പന്റെ വീട്ടുവിലാസത്തിൽ നോട്ടീസ് നൽകി. അതോടെയാണ് അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരാവാൻ തയ്യാറായത്.
തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലിന്റേയും അഡ്മിൻ അറ്റാഷയുടേയും ഡ്രൈവർമാരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ വിളിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അത് പരമാവധി വൈകിപ്പിക്കാനാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായത്. എന്നാൽ ഇന്ന് നിയമസഭാ സമ്മേളനം നടക്കുന്നു എന്ന കാരണത്താലാണ് ഇന്ന് തന്നെ അയ്യപ്പൻ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാവാൻ തയ്യാറായത്. ഒരുപക്ഷെ സഭയിൽ പ്രതിപക്ഷം സ്പീക്കറെ ആക്രമിക്കുന്നതിന്റെ കാഠിന്യം കുറയ്ക്കാൻ ഇന്നത്തെ ഹാജരാവൽ സഹായിക്കുമെന്ന് സർക്കാർ കരുതിയിട്ടുണ്ടാവാം.
Summary : Customs will question Speaker’s Private Secretary Ayyappan today.