വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് കേസിൽ പുനർ വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരും പെണ്‍കുട്ടികളുടെ ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്ന് സർക്കാര്‍ ചൂണ്ടിക്കാട്ടി. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രതികള്‍ക്കെതിരെ കൊടുത്ത രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. തുടക്കത്തിൽ തന്നെ അന്വേഷണത്തിലുണ്ടായ പാളിച്ചകൾ വിധി എതിരാകാന്‍ കാരണമായെന്നും സര്‍കാര്‍ വാദിച്ചു.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡി എന്‍ എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല എന്നും സർക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പ്രതികളെ വെറുതെ വിടുന്നത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍കാര്‍ തുറന്നു സമ്മതിച്ചിരുന്നു.
അതിനാൽ തന്നെ വാളയാര്‍ കേസില്‍ പോലീസ് അന്വേഷണത്തില്‍ ഇനി വിശ്വാസമില്ലെന്നു പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. 2017 ജനുവരി പതിമൂന്നിനാണു 13 വയസുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താത്കാലിക ഷെഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 52 ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് നാലിന് സഹോദരിയായ ഒന്‍പതു വയസുകാരിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. ഇതില്‍ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി വെറുതേ വിട്ടു. പ്രോസിക്യൂഷനു പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണു പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതെവിട്ടത്. ഒരു പ്രതി പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
വാളയാര്‍ വിധി റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അമ്മയാണു ഹൈക്കോടതിയെ സമീപിച്ചത്. ഏതന്വേഷണത്തിനും സന്നദ്ധമാണെന്നു സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണു വിചാരണ കോടതി വിധി റദ്ദാക്കിയുള്ള ഹൈക്കോടതി ഉത്തരവ്.
Summary : Walayar case: High court revoked trail court order; Parents of girls urge police to hand over case to CBI .