യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ത്വാഹ ഫസലിന്റെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിനാൽ ഇന്ന് രാവിലെ ത്വാഹ കോടതിയില്‍ കീഴടങ്ങി.
താന്‍ ഗൗരവമുളള കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും ത്വാഹ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. യുഎപിഎ നിയമങ്ങള്‍ അനാവശ്യമായി ചുമത്തിയതിന്റെ ഇരയാണ് താന്‍. ഇത്തരം നിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി സമീപിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കാളിയല്ല. തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും ത്വാഹ കൂട്ടിച്ചേർത്തു.
എന്നാൽ ത്വാഹ ഫൈസലിന്റെ വീട്ടിൽ നിന്നും റെയ്ഡിൽ നിന്നും പിടിച്ചെടുത്ത രേഖകളും അനുബന്ധ വിവരങ്ങളും വളരെയധികം ഗൗരവമുള്ളതാണെന്നും പിടിച്ചെടുത്ത കാശ്‌മീരിനെ പ്രത്യേക രാജ്യമായി ചിത്രീകരിക്കുന്ന ഭൂപടവും, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുംതളളിക്കളയാനാകില്ലെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ത്വാഹയ്ക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
അതേസമയം, അലന് വിചാരണ തീരും വരെ ജാമ്യത്തില്‍ തുടരാമെന്നാണ് കോടതി ഉത്തരവ്. അലന്റെ പ്രായവും ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ ഐ എ അന്വേഷണം കാര്യക്ഷമമല്ലെന്നും യുഎപിഎ നിലനിര്‍ത്താന്‍ ആവശ്യമായ തെളിവില്ലെന്നുമുളള വിചാരണക്കോടതി വിലയിരുത്തലിനെ ഹൈക്കോടതി തളളിയിരുന്നു. വിചാരണ കോടതി ഒരുപടി മുന്നില്‍ കടന്നെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമം നടക്കുന്നതായി അലന്‍ ഷുഹൈബ് നേരത്തെ ആരോപിച്ചിരുന്നു. കൂട്ടുപ്രതിയായ ത്വാഹക്കെതിരെ മൊഴി നല്‍കാനാണ് സമ്മര്‍ദ്ദമെന്നും എന്നാല്‍ താനതിന് തയാറല്ലന്നും അലന്‍ എന്‍.ഐ.എ കോടതിയില്‍ പറഞ്ഞിരുന്നു.
Summary : Twaha surrenders after his bail was canceled in the Panteerankavu UAPA case.