പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‌ഐഎ സമര്പ്പിച്ച ഹര് ജിയിലാണ് ഉത്തരവ്. താഹ അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം അലന്റെ ജാമ്യം റദ്ദാക്കില്ലെന്നും കോടതി വ്യക്തമാക്കി.
അലൻ ഷൂഹൈബിന്റെ പ്രായം കണക്കിലെടുത്തും പിടിച്ചെടുത്ത ലഘു ലേഖകൾ യുഎപിഎ നിലനിൽക്കാനുള്ള തെളിവല്ല എന്നതിനാലും കോടതി അലന്റെ ജാമ്യം റദ്ദാക്കിയില്ല. അതേസമയം, താഹ ഫസലിന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവുകളാണെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലില്‍ റദ്ദാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവ് പോലീസ് അലനേയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചുകൊണ്ട് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മാവോവാദി അനുകൂല ലഘുലേഖ പിടിച്ചെടുത്തെന്നും വീട്ടില്‍ നിന്ന് ലഘുലേഖ, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മെമ്മറി കാര്‍ഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പന്തീരങ്കാവ് പൊലീസ് യുഎപിഎ ചുമത്തിയത്.
2020 സെപ്റ്റംബർ ഒമ്പതിനാണ് ഇരുവർക്കും കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു വർഷത്തിനകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. 2020 ഏപ്രില് 27 നാണ് ദേശീയ അന്വേഷണ ഏജൻസി ഇരുവർക്ക് മതിയായ കുറ്റപത്രം കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചത്.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എൻ.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹർജി സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസില്‍ ഒരു പ്രതികൂടി കീഴടങ്ങാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് എൻഐഎ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
Summary : Panteerankavu UAPA case; Defendant Taha Fazal’s bail has been canceled by the High Court and Alan Shuhaib can continue on bail.