കാസർഗോഡ് പാണത്തൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കർണാടകയിലെ ഈശ്വരമംഗലത്തതുനിന്നും അതിൽത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്കത്തിയ വധുവീട്ടുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്.
പരിയാരം ഇറക്കത്തില്‍വച്ച് നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ മരം ഇടിച്ചുമറിച്ചശേഷം സമീപത്തെ ഭാസ്കരന്‍ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസ് പൂര്‍ണമായും വീട് ഭാഗികമായിയും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനടിയില്‍പെട്ടവരാണ് മരിച്ചത്. ബസിൽ 50ൽ അധികം ആളുകൾ ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. രാജേഷ് (45), രവിചന്ദ്ര (40), സുമതി (50), ജയലക്ഷ്മി (39), ശ്രേയസ് (13), ആദര്‍ശ് (14), ശശി എന്നിവരാണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ശശി മരിച്ചത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ മംഗലാപുരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 33 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബസിനടിയില്‍ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
Summary : Seven killed as Kasargod wedding bus overturns on house,