വൈദ്യുത വിതരണ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് യുവകര്‍ഷകന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഛതര്‍പുര്‍ ജില്ലയില്‍ മുനേന്ദ്ര രാജ്പുത് എന്ന 36 കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ചതിന് ശേഷം തന്റെ മൃതശരീരം സര്‍ക്കാരിനു വിട്ടു കൊടുക്കണമെന്നും എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക അടയ്ക്കണമെന്നും കത്തില്‍ പറയുന്നു.
കോവിഡ് കാലത്ത് 87,000 രൂപയോളം വൈദ്യുതി കുടിശ്ശിക വന്നതിനെ തുടര്‍ന്ന് വിതരണ കമ്പനി മുനേന്ദ്രയുടെ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും ജപ്തി ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു മുനേന്ദ്രയെന്ന് ബന്ധുക്കള്‍ പറഞ്ഞു. വമ്പന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും കുടിശിക വരുത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെറുവിരല്‍ പോലും അനക്കില്ലെന്ന് പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ മുനേന്ദ്ര പറയുന്നു.
സമ്പന്ന വ്യവസായികള്‍ വായ്പയെടുത്താല്‍ തിരിച്ചടവിന് ആവശ്യത്തിനു സമയം നല്‍കുകയോ ഒടുവില്‍ എഴുതിത്തള്ളുകയോ ചെയ്യും. എന്നാല്‍ ഒരു സാധാരണക്കാരന്‍ ചെറിയ തുക വായ്പയെടുത്താന്‍ എന്തുകൊണ്ടാണ് തിരിച്ചടവ് മുടങ്ങുന്നതെന്നു ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവില്ല. പകരം പൊതുസമൂഹത്തില്‍ അയാളെ അപമാനിക്കാനാണു ശ്രമിക്കുന്നത്. എന്നിങ്ങനെയാണ് പാവപ്പെട്ട കർഷകനായ മുനേന്ദ്ര കുറിപ്പിലുള്ള വാക്കുകൾ.
കൃഷി നശിച്ചതിനെ തുടര്‍ന്നാണ് മുനേന്ദ്രയ്ക്കു വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് വിതരണ കമ്ബനി നോട്ടിസ് അയയ്ക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും ബൈക്കും കണ്ടുകെട്ടുകയായിരുന്നു. മുനേന്ദ്രയ്ക്ക് മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 16 വയസില്‍ താഴെയുള്ള നാല് മക്കളാണ്.
സംഭവത്തെത്തുടർന്ന് പോലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: Sell all the organs of my body and pay the arrears; The young farmer committed suicide by writing a letter to Prime Minister Narendra Modi following harassment by the power supply company.