അഭയ കേസിൻറെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഇതിനു പിന്നിലെ വൻ ശക്തികൾക്ക് സഭ നൽകുന്ന സംരക്ഷണ കവചത്തിന്റെ പണക്കൊഴുപ്പ് വ്യക്തമാവുന്നതാണ്. സിസ്റ്റർ അഭയയുടെ മരണത്തിനു പിന്നിലെ പ്രതികളുടെ ഉന്നത സ്വാധീനം ഈ കേസിന്റെ ഘട്ടങ്ങളിലെല്ലാം പ്രകടമായിരുന്നു. ഇരയായവൾക്കു വേണ്ടി വാദിക്കാൻ തയ്യാറാവാതെ കൊന്നു തള്ളിയവർക്ക് സ്തുതി പാടുന്ന ഓരോരുത്തരും നിയമത്തിനു മുന്നിലല്ലെങ്കിലും ദൈവത്തിനു മുന്നിൽ തെറ്റുകാർ തന്നെയാണ്. അഭയയുടെ നീതിക്കായുള്ള പോരാട്ടത്തിൽ സഹനത്തിന്റെ നെല്ലിപ്പലക താണ്ടിയവർ ഏറെയുണ്ട്. സിസ്റ്റർ അഭയയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിവേദനം നൽകിയ സിസ്റ്റർ ബെനികസിയ മുതൽ അന്വേഷണത്തിന്റെ വഴികളിൽ സത്യസന്ധമായ കൂടെ നിന്ന പല ഉദ്യോഗസ്ഥരുടെയും പ്രയത്നവും പ്രാർഥനയുമാണ് ഇപ്പോഴത്തെ ഈ വിധി. എന്നാൽ ഇവിടെയെല്ലാം ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഒറ്റയാൾ പോരാട്ടത്തെ വിസ്മരിച്ചുകൂടാ. അഭയാ കേസിൻറെ ആദ്യാന്ത്യം നീതിക്കായി പോരാടിയ ജോമോന്റെ ചരിത്ര വിജയം ചരിത്രങ്ങളിൽ രേഖപ്പെടുത്തേണ്ടതാണെന്നതിൽ തർക്കമില്ല.
സംസ്ഥാന സർക്കാരിന്റെ ശുപാര്ശയെത്തുടർന്നു അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു 1993 മാർച്ച് 29 ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐ സംഘം തുടർന്ന് ഡിവൈഎസ്പി വർഗീസ് പി തോമസിന്റെ നേതൃത്വത്തിൽ അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി അഭയയുടേത് കൊലപാതകമാണെന്ന് സിബിഐ ഡയറിയിൽ രേഖപ്പെടുത്തി. എന്നാൽ അഭ്യായുടേത് ആത്മഹത്യയാക്കി മാറ്റാൻ സിബിഐ യുടെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് സമ്മർദ്ദമുണ്ടെന്ന വർഗീസ് പി തോമസിന്റെ വെളിപ്പെടുത്തലോടെ അഭയാ കേസ് ജനശ്രദ്ധ പിടിച്ചുപറ്റി. ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ പ്രതിഷേധിച്ച വർഗീസ് പി തോമസ് 9 വർഷത്തെ സർവീസ് ബാക്കി നിൽക്കെ 1993 ഡിസംബർ 31 ന് സ്വമേധയാ രാജി വെച്ച് സർവിസിൽ നിന്നും മാറി. വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ അഭയാ കേസിൽ വിധി വന്ന നിമിഷം വികാരാധീനനായി പൊട്ടിക്കരഞ്ഞ അദ്ദേഹത്തെ ഒരിക്കലും നാം മറക്കില്ല. അദ്ദേഹത്തെ പോലെ തന്നെ സിസ്റ്റർ അഭയയുടെ നീതിക്കു വേണ്ടി പോരാടിയവരാണ് ഡൽഹി ക്രൈം യൂണിറ്റ് ആർ എം കൃഷ്ണ, ഡിവൈഎസ്പി ആർ കെ അഗർവാൾ, ഡിവൈഎസ്പി നന്ദകുമാരൻ നായർ തുടങ്ങിയ ഉദ്യോഗസ്ഥർ. കൂടതെ അഭയയ്ക്കായി സധൈര്യം സാക്ഷി പറഞ്ഞ അടയ്ക്ക രാജുവിന്റെയും കളർകോട് വേണുഗോപാലിന്റെയും എല്ലാം നല്ല മനസുകളും ഓര്മിക്കപ്പെടേണ്ടതാണ്.
എന്നാൽ അഭയ കേസിലെ പോരാട്ട നായകനായ ജോമോൻ പുത്തൻ പുരയ്‌ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകൻ ഈ കേസിനു വേണ്ടി സഹിച്ച ത്യാഗവും താണ്ടിയ കനൽ വഴികളും പകരം വെയ്ക്കാനാവാത്തതാണ്. പലരുടെയും പലവിധ പരിഹാസങ്ങൾക്കും ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും പാത്രമായ ജോമോന്റെ പോരാട്ടങ്ങൾക്കെതിരെ ജസ്റ്റിസ് രാം കുമാർ പുറപ്പെടുവിച്ച വിധി ജോമോൻ എന്ന മനുഷ്യാവകാശ പ്രവർത്തകനെ, അതിലുപരി മനുഷ്യനെ ജീവനോടെ ചുട്ടെരിച്ച തക്കശേഷിയുള്ളതായിരുന്നു . തികച്ചും ഭരണഘടനാ വിരുദ്ധം എന്നതിനപ്പുറം ഒരു മനുഷ്യന്റെ മൗലികാവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം കൂടിയായിരുന്നു ഇത്. എന്നാൽ ഈ വിധിക്കെതിരെജോമോൻ നൽകിയ ഹർജിയിൽ ജോമോന് അനുകൂലമായി വിധി പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു സുപ്രീം കോർട്ട് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. ഇത് അഭയാ കേസിൽ ജോമോൻ പുത്തൻപുരയ്ക്കലിന് തന്റെ നിയമ പോരാട്ടം സധൈര്യം തുടരാൻ ആവേശമായി. ജോമോൻ പുത്തൻപുരയ്ക്കലിനെപ്പോലെ ന്യായത്തിനു വേണ്ടി പോരാടുന്ന പല വ്യക്തികൾക്കും പ്രചോദനമേകുന്നതായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണന്റെ ഈ സുപ്രധാന വിധി ന്യായം.
എന്നാൽ അദ്ദേഹത്തിന്റെ 2010 ലെ ശ്രീമതി സെൽവി ആൻഡ് അതേർസ് v /s കർണാടക കേസിലെ വിധിന്യായം അഭയാ കേസിലെ പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റിന്റെ സാഹചര്യത്തിൽ പ്രതികൂല ഘടകമായി മാറി.
അനിയന്ത്രിതമായ നാർകോ അനാലിസിസ് ടെസ്റ്റ് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു സുപ്രീം കോടതി വിധി.
ഒരു വ്യക്തിയുടെ മാനസിക സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് നിയന്ത്രണാതീതമായ നാർകോ അനാലിസിസ് അഥവാ നുണപരിശോധനാ എന്നാണ് 2010 ലെ ഈ സുപ്രീം കോടതി വിധിയിൽ പരാമർശിക്കുന്നത് . ഒരു പ്രസ്താവന നടത്താനുള്ള വ്യക്തിയുടെ തീരുമാനം ഇപ്പോഴും അവന്റെ സ്വകാര്യത മാത്രാമാണ് എന്നും ആ അവകാശത്തിൽ കൈ കടത്താൻ മറ്റൊരു വ്യക്തിക്കും അവകാശമില്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
നാർകോ അനാലിസിസ് ,പോളിഗ്രാഫ് പരിശോധന ബ്രെയിൻ ഇലെക്ട്രിക്കൽ ആക്ടിവേഷൻ പ്രൊഫൈൽ ടെസ്റ്റ് എന്നിവയുടെ ദോഷവശങ്ങളാണ് വിധിയുടെ അടിസ്ഥാനം.കാര്യക്ഷമമായ അന്വേഷണത്തിന്റെ അഭിലഷിണീയതയും വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും തമ്മിലുള്ള പോരാട്ടമായിരുന്നു ഇതെന്നായിരുന്നു കോടതി ഭാഷ്യം . ഇത്തരം പരിശോധനകൾക്കു വിധേയരാകാൻ നിർബന്ധിക്കുന്നത് ഡ്യൂ പ്രോസസ്സ് ന്റെ ലംഘനമാണ് . ഇത്തരം പരിശോധനകൾ നടത്താനുള്ള പോലീസിൽ നിന്നോ മറ്റുമുള്ള ഭീഷണി കാര്യമായ മാനസിക പ്രശ്നങ്ങൾക്ക് വഴിവെയ്ക്കാം എന്നും വിധിയിൽ പ്രതിപാദിക്കുന്നു. എന്നാൽ ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസികളുടെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിധിയായിരുന്നു ഇത്. നാർകോ അനാലിസിസ് പോലുള്ള ശാസ്ത്രീയ പരിശോധനകൾ കുറ്റകൃത്യങ്ങളിൽ വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ ലഭിക്കാൻ സഹായകമായിരുന്നു. എന്നാൽ ഈ വിധിയിലൂടെ കുറ്റാന്വേഷണ ഏജൻസികൾക്ക് മേൽ നിയമത്തിന്റെ കടിഞ്ഞാൺ വീഴുകയായിരുന്നു.
അഭയാ കേസിലെ പ്രതികൾക്ക് നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് സെൽവി v /s കർണാടക കേസിലെ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ഈ വിവാദ വിധി പ്രസ്താവന. അഭയ കേസിലെ പ്രതികൾ കുറ്റക്കാരാണെന്നതിനു ആസ്പദമായ തെളിവുകൾ അന്വേഷണ ഏജൻസിക്കു ലഭിച്ച ആ സന്ദർഭത്തിൽ ഇത്തരം ശാസ്ത്രീയ പരിശോധനകളുടെ നിയമ പ്രാബല്യം ഇല്ലായ്മ ചെയ്യുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ വിധി. ഇതിനായി ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ 100 കോടി രൂപയ്ക്കാണ് അഭയാ കേസ് പ്രതികൾ വിലയ്‌ക്കെടുത്തത് എന്നാണ് ആരോപണങ്ങൾ ഉയർന്നത്. ഇതിനു അദ്ദേഹത്തിന്റെ അനധികൃത സ്വത്തു വിവരങ്ങളെക്കുറിച്ചും നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടേണ്ടതായും വന്നിരുന്നു.
ഇതിലൂടെ വ്യക്തമാവുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥിതിക്കും മുകളിൽ സ്ഥാനം പിടിക്കുന്ന പണത്തിന്റെ കുത്തൊഴുക്കാണ്.
ഒരു ഘട്ടത്തിൽ അഭയാ കേസിൽ ജോമോൻ പുത്തൻ പുരയ്ക്കലിൻറെ രക്ഷകനായ് മാറിയ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ തന്നെ പിന്നീട് അഭയാ കേസ് പ്രതികളെ സംരക്ഷിക്കുന്നതിനായി നീതിയുടെ കടയ്ക്കൽ കത്തി വെയ്ക്കുകയായിരുന്നു എന്നതാണ് വാസ്തവം. നീതി നിഷേധത്തിന്റെ ഒരുപാട് കടമ്പകൾ കടന്നിട്ടും ഇന്ന് അഭയ കേസ് നേടിയ ചരിത്ര വിജയത്തിൽ ഒരേ സമയം രക്ഷകനായും ശിക്ഷകനായും മാറിയ വ്യക്തിത്വമായിരുന്നു ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ.
Summary : How did Justice KG Balakrishnan, become the saint and devil in abhaya case