കർഷക സമരം ഇരുപത്തിനാലാം ദിവസം പിന്നിടുമ്പോഴും ആവേശം ഒട്ടും ചോർന്നു പോകാതെ ആദർശങ്ങളൊന്നും കൈമോശം വരാതെ മണ്ണിൻ്റെ മക്കൾ തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ ഉറച്ചു തന്നെ നിൽക്കുന്നു. കോർപ്പറേറ്റ് സമ്പന്നരെ മാത്രം സന്തോഷിപ്പിക്കാൻ കർഷകരുടെ അവകാശങ്ങളുടെയും അധ്വാനത്തിൻ്റെയും കടയ്ക്കൽ മൂന്ന് വിവാദ നിയമങ്ങളുടെ വാൾത്തല വെച്ച കേന്ദ്ര ഗവേർൺമെന്റിനെതിരെയുള്ള കർഷക രോഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹി കണ്ടുകൊണ്ടിരിക്കുന്നത്. അതിശൈത്യം ഡൽഹി നഗരത്തെ വിഴുങ്ങുമ്പോഴും കർഷകരുടെ പ്രതിഷേധച്ചൂടിൽ കത്തുകയാണ് ഡൽഹിയും കേന്ദ്ര സർക്കാരും.
നീതി നിഷേധിക്കപ്പെടുമ്പോൾ നീ തീയാവുക എന്ന സമവാക്യത്തിന് ഇവിടെ പ്രസക്തിയേറുന്നു. അതെ, മണ്ണിൽ പണിയെടുക്കുന്ന കർഷകന് നീതി നിഷേധിച്ചപ്പോൾ അവൻ തീയായ് മാറി. എന്നാൽ ആ തീ ഇത്ര മാത്രം വിസ്ഫോടനമുണ്ടാക്കുമെന്ന് ഒരുപക്ഷെ നമ്മൾ ആരും തന്നെ വിചാരിച്ചിരിക്കില്ല. ക്ഷമയുടെ നെല്ലിപ്പലകകൾ മൂന്നും കടന്നവൻ്റെ അവസാന ചെറുത്തുനിൽപ്പാണ് ഈ പ്രതിഷേധം. ഇവിടെ ജയിക്കാനായില്ലെങ്കിൽ പിന്നെ ജീവിതമില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടായ പ്രതിഷേധം.
ഈ ആത്മവീര്യത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കാതെ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഇപ്പോൾ ഇവരുടെ പ്രതിഷേധം ഇ വിവാദ കാർഷിക ബില്ലിലെ നിയമങ്ങൾക്കെതിരെ മാത്രമാണ്. ഇനിയത് സർക്കാരിനെതിരെയും അധികാര വർഗത്തിനെതിരെയും ആളിപ്പടരാൻ താമസമുണ്ടാവില്ല എന്നത് നിശ്ചയം. കോർപ്പറേറ്റുകൾക്ക് വേണ്ടി അന്നം തരുന്ന കർഷകരോട് അനീതി കാട്ടിയാൽ വരാനിരിക്കുന്ന വിധി ഭയാനകമായിരിക്കും. സർക്കാരിൻ്റെ യുദ്ധം ചൈനയോടോ പാകിസ്താനോടോ അല്ല വോട്ട് ചെയ്ത് തങ്ങളെ അധികാരത്തിലേറ്റിയ സ്വന്തം ജനങ്ങളോട് തന്നെയാണെന്നത് ഓർത്താൽ നന്ന്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകേണ്ട സർക്കാർ ചെയ്യുന്ന കോർപ്പറേറ്റ് സേവ അപമാനകരമാണ്.
ഇവിടെ കർഷക സമരത്തിന്റെ വമ്പിച്ച പിന്തുണ കണ്ട് ഇവർ യഥാർഥ കർഷകരല്ല, മറിച്ച് സർക്കാരിനെതിരെ അണിനിരന്നവരാണെന്നു ആരോപണം ഉന്നയിക്കുന്നവരോട് പറയാൻ ഒന്ന് മാത്രം പകലന്തിയോളം മണ്ണിൽ പണിയെടുത്ത് തൊലിയടർന്ന കാലുകളും കലപ്പയേന്തി തഴമ്പിച്ച കൈകളും മാത്രം മതി ഇവരാണ് മണ്ണിന്റെ മക്കൾ എന്നതിന് തെളിവായ്. സമരവേദിയിൽ തങ്ങൾക്ക് നേരെ ലാത്തി വീശുന്ന പോലീസുകാർക്ക് നേരെയും തങ്ങളുടെ ഭക്ഷണത്തിന്റെ പങ്ക് സ്നേഹത്തോടെ വെച്ച് നീട്ടുന്ന ഇവരുടെ മനസ് തന്നെയാണ് ഇവർ കർഷകർ തന്നെയെന്നതിന്റെ ഉദാഹരണം. അവർക്ക് എന്നും കഴിപ്പിക്കാനേ അറിയൂ. കരയിപ്പിക്കാൻ അറിയില്ല.
കൊറോണ പശ്ചാത്തലത്തിൽ ധൃതി പിടിച്ച് കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയാണ് ഇന്ന് കർഷകൻ സമരമുഖത്തെത്തിയിരിക്കുന്നത്. ഡൽഹി ചലോ എന്ന പേരിൽ മൂന്ന് ലക്ഷം കർഷകർ അണിനിരന്ന് തലസ്ഥാന നഗരിയിൽ തുടക്കം കുറിച്ച സമരം ഇന്ന് 1987 നു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ പ്രക്ഷോഭമായി മാറി. ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും കർഷകർക്ക് പിന്തുണയുമായി സമരമുഖത്തേക്കു പ്രവഹിക്കുകയാണ്.
40 നേതാക്കളാണ് ഡൽഹിയിലെ മൂന്ന് അതിർത്തികളിലായി നിരാഹാര സമരം ഇരുന്നത്.
നാനാ ജാതി-മത- രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് കർഷക സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഇക്കൂട്ടത്തിൽ ബിജെപി നേതാക്കന്മാർ പോലുമുണ്ട് എന്നതാണ് വാസ്തവം. ഇപ്പോൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ കേന്ദ്ര മന്ത്രി ബീരേന്ദർ സിങ്ങും എത്തിയിരിക്കുന്നു. ഇദ്ദേഹത്തിൻ്റെ മകൻ ബിജെപി എംപി കൂടിയാണ്.
സർക്കാരിൻ്റെ പല അനുരഞ്ജന ചർച്ചകൾ കഴിഞ്ഞിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കർഷകർ. അതിശൈത്യത്തിലും അതിലേറെ പ്രതിസന്ധികളിലും പെട്ട് സമര വേദിയിൽ പൊലിഞ്ഞത് ഇരുപത്തൊമ്പതോളം ജീവനുകളാണ്.എന്നിട്ടും തളരാത്ത കർഷകന്റെ സമരവീര്യത്തിന് മുന്നിൽ തൊട്ടു കൊടുക്കാൻ തയ്യാറാവാതെ വെന്തുരുകുകയാണ് മോദിയും അമിത്ഷായും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെയാണ് കർഷകരുടെ ഈ സമരം എന്നതാണ് ഈ സമരത്തെ വ്യത്യസ്തമാക്കുന്നത്. ഇവിടെ നേതാക്കളില്ല, അണികൾ മാത്രം.ഒത്തുതീർപ്പുകളില്ല , ലക്‌ഷ്യം ഒന്ന് മാത്രം ..
കേന്ദ്ര സർക്കാർ രാജ്യസഭയിൽ പാസാക്കിയ 3 ഓർഡിനൻസുകളാണ് കർഷകരെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.
1 . ഫാർമേഴ്‌സ് എംപവർമെൻറ് ആൻഡ് എഗ്രീമെൻറ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ 2020.
2 . ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ 2020.
3 .എസൻഷ്യൽ കമ്മോഡിറ്റീസ് (അമ്മേൻഡന്റ്) ആക്ട് 2020.
പ്രത്യക്ഷത്തിൽ കർഷകൻ്റെ ഉന്നമനത്തിന് വേണ്ടിയുള്ള നിയമങ്ങൾ എന്ന് തോന്നുമെങ്കിലും ഇവയുടെയെല്ലാം ആകെത്തുക കർഷകൻ്റെ നാശവും കോർപ്പറേറ്റ് സേവയും തന്നെയാണ് എന്നതാണ് യാഥാർഥ്യം. ഇത് തിരിച്ചറിയാൻ സാമാന്യ ബോധമുള്ള ഏതൊരാൾക്കും അനായാസേന കഴിയും.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി.കൾ അഥവാ മണ്ടികൾ അല്ലെങ്കിൽ ചന്തകൾ വഴിയാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിച്ചിരുന്നത്. ഓരോ കർഷകനും അതാത് മണ്ടികളിൽ അവന്റെ ഉത്പന്നങ്ങൾ വിൽക്കാം. ആ ഉൽപ്പന്നത്തിന് സർക്കാർ നിശ്ചയിച്ച ഒരു താങ്ങു വിലയും ഉണ്ടാവും. മണ്ടികളിൽ അംഗീകൃത ഏജന്റുമാർ ഉണ്ടാവും. എ.പി.എം.സി കമ്മറ്റികളിൽ നിന്നും ലൈസെൻസ് നേടിയ ഇത്തരം ഏജന്റുമാർ കര്ഷകനിൽ നിന്നും അവൻ്റെ ഉത്പന്നങ്ങൾ ലേലം ചെയ്ത് സ്വന്തമാക്കും. എ.പി.എം.സി കമ്മിറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം നടത്തുന്നത്. കർഷകർക്ക് അർഹമായ വില ഉറപ്പു വരുത്തുക എന്നതായിരുന്നു ഇത്തരം കമ്മിറ്റികളുടെ ലക്‌ഷ്യം.
എന്നാൽ ഇതിനിടെ ഏജന്റുമാർ തന്നെ കർഷകരെ ചൂഷണം ചെയ്യാൻ ആരംഭിച്ചു എന്നതാണ് ദൗർഭാഗ്യകരം. ഇവർ ലേലത്തിന് മുൻപ് തന്നെ കൂട്ടമായി ചേർന്ന് ഒരു വില തീരുമാനിച്ചുറപ്പിക്കും. അതിൽ കൂടുതലായി മറ്റാരും തന്നെ വിളിക്കില്ല. അതോടെ കര്ഷകന് തന്റെ ഉൽപ്പന്നത്തിന് അർഹമായ വില കിട്ടാതെയാവുന്ന വാസ്ത വരും. എന്നാൽ ഇതിനൊരു പരിഹാരമെന്നോണമാണ് കാർഷിക ബില്ലിലെ ഈ പുതിയ മൂന്ന് നിയമങ്ങളെ പലരും കരുതിയത്. എന്നാൽ ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്ന ചതി പലരും തിരിച്ചറിഞ്ഞില്ല. ഈ ബില്ലിലെ ആദ്യത്തെ നിയമമായ ഫാർമേഴ്‌സ് എംപവർമെൻറ് ആൻഡ് എഗ്രീമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ 2020 നടപ്പാകുന്നതോടെ കർഷകർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും കച്ചവടം ചെയ്യാൻ സാധിക്കുമെന്നതാണ് സർക്കാരിന്റെ ന്യായീകരണം.എന്നാൽ എ.പി. എം.സി കൾ ഇല്ലാതാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കോർപ്പറേറ്റുകൾക്ക് നേരിട്ട് വിൽക്കാം. എന്നാൽ ഇതോടെ തങ്ങൾക്കനുകൂലമായ വില നിശ്ചയിച്ച് കോർപ്പറേറ്റുകൾ കർഷകരെ ചോഷണം ചെയ്യുമെന്നാണ് കർഷക സംഘടനകളുടെ വാദം. മാത്രമല്ല ചന്തകൾക്കു പുറത്ത് കര്ഷകന് മിനിമം സപ്പോർട്ടിങ് പ്രൈസ് അഥവാ താങ്ങു വില എന്ന ഒരു ഘടകം ഈ നിയമത്തിൽ പരാമർശിക്കുന്നില്ല .അത് എന്നാൽ എ.പി.എം.സി കൾ നിർത്തലാക്കിയിട്ടില്ലല്ലോ എന്നും അവിടെ താങ്ങു വില ലഭ്യമാകുമെന്നും സർക്കാർ ന്യായീകരണം നിരത്തുന്നു. എന്നാൽ തുടക്കത്തിൽ ബുദ്ധിരാക്ഷസന്മാരായ കോർപ്പറേറ്റുകൾ കർഷകർക്ക് മോഹവില നൽകി ഉത്പന്നങ്ങൾ വാങ്ങും. ഇതോടെ സാധാരണ കര്ഷകരെല്ലാം കോർപ്പറേറ്റുകൾക്ക് മാത്രം ഉത്പന്നങ്ങൾ നൽകും. അങ്ങനെ വരുമ്പോൾ നികുതി അടച്ച് എപിഎംസി കളിൽ ലൈസൻസ് എടുക്കുന്ന ഏജന്റുമാർ അവയിൽ നിന്നും പിന്മാറും. ക്രമേണ സർക്കാർ നേരിട്ട് നിർത്തലാക്കാതെ തന്നെ എപിഎംസി കൾ രാജ്യത്ത് നിന്നും അപ്രത്യക്ഷമാകും.
ഇതോടെ കർഷകർ പൂർണമായും കോർപ്പറേറ്റ് അധീനതയിൽ പെടും. ഇതിനെതിരായാണ് കർഷകർ ഇന്ന് പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. റിലൈൻസ് അദാനി ഗ്രൂപ്പുകൾക്കായി സർക്കാർ നടത്തുന്ന ഈ ജനദ്രോഹ നയങ്ങൾ വൻ ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുക. ഇതിനു പൂർണ ഉത്തരവാദികൾ നരേന്ദ്ര മോദിയും അമിത് ഷായും ആണെന്നത് നിസ്തര്ക്കം പറയാനാവും.
Summary : Delhi burns in the heat of the strike.