കേരളത്തില്‍ വന്‍തോതില്‍ നിയമവിരുദ്ധമായി വൃക്കവാണിഭ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് സര്‍ക്കാറിന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരും പബ്ലിക് സേവകരും ഉള്‍പ്പെട്ട വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1994ലെ അവയവ കൈമാറ്റ നിയമമനുസരിച്ച് അന്വേഷണം നടത്തി ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ മാഫിയാ സംഘം നിയമങ്ങൾ ലംഘിച്ച് ധാരാളം ആളുകളെ വഞ്ചിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാല്‍ ക്രൈം ദ്വൈവാരികയാണ് കേരളത്തില്‍ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തില്‍ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടില്‍ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റില്‍ ഇടനിലക്കാരും ഡോക്ടര്‍മാരും ഹോസ്പ്പിറ്റല്‍ അധികൃതരും ഓതറൈസേഷന്‍ കമ്മിറ്റിയും ഉള്‍പ്പെട്ട വന്‍ മാഫിയ പ്രവര്‍ത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാര്‍ത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നു.
ഈ അന്വേഷണ പരമ്പരയില്‍ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്‌നിറാക്കറ്റിന്റെ പ്രധാന സൂത്രധാരൻ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമ്മോറില്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടര്‍ സുനില്‍ ജോര്‍ജാണ് എന്നതായിരുന്നു.
ക്രൈം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അപകീര്‍ത്തികരമാണെന്ന് പറഞ്ഞ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഉടമ അലക്‌സാണ്ടര്‍ ക്രൈമിനെതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.
എന്നാല്‍ ഇതിനോടകം തന്നെ മറ്റ് പത്രങ്ങള്‍ ഈ വാര്‍ത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സര്‍ക്കാര്‍ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിൻ അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്.
അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചെങ്കിലും എന്റെ ഹര്‍ജിയെ തുടര്‍ന്ന് കോടതിയിൽ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോര്‍ട്ടാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയില്‍ കലാപമുണ്ടാവുമെന്നും കാണിച്ച് സീല്‍ ചെയ്ത കവറിലാണ് ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.എന്നാൽ അവസാനം എന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാർ ഇത് പൊതുതാല്‍പര്യമുള്ള വിഷയമാണെന്നും രാജ്യങ്ങള്‍ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താന്‍ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി.
അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്ത്തിവച്ച ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാന്‍ ക്രൈമിന് കഴിഞ്ഞുവെങ്കിലും സര്‍ക്കാര്‍ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാന്‍ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്‍മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടര്‍ സുനില്‍ ജോര്‍ജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിന്‍ വിശേഷിപ്പിച്ച ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനേയും സംരക്ഷിക്കാന്‍ സാദാ സന്നദ്ധരായ് നിൽക്കുമ്പോൾ സർക്കാർ മൗനത്തിന്റെ പുകമറയിൽ ഒളിക്കുന്നത് സ്വാഭാവികം മാത്രം.
വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാര്‍ത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്….!എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്‌റ്റേ ചെയ്യുകയുകണ്ടായി.
എനിക്കെതിരെ ബേബിമെമ്മോറിയല്‍ ഹോസ്പിറ്റല്‍ കൊടുത്ത കേസില്‍ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമ്മോറിയല്‍ ഹോസ്പ്പിറ്റലിലെ ജീവനക്കാരന്‍ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നത് മെഡിക്കല്‍ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാന്‍ ഒരു സര്‍ക്കാറും തയ്യാറാവില്ല എന്ന് എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നും പറയാന്‍ ഉറപ്പിച്ചു പറയാൻ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റല്‍ മാഫിയയുടെയും സംരക്ഷകരായി പ്രവര്‍ത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്‍മാരും പോലീസ് മേധാവികളും ഭരണകൂടവുമാണ്…
ടി.പി നന്ദകുമാര്‍.
You must be logged in to post a comment Login