ചെന്നൈ . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവർണർ പദവി എടുത്തുകളയുമെന്ന നടക്കാത്ത പ്രഖ്യാപനങ്ങളടങ്ങിയ പ്രകടനപത്രികയുമായി ഡിഎംകെ. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിൽ പറയുന്ന മറ്റ് പ്രധാന വാദ്ഗാനങ്ങളായുള്ളത്.
ഇൻഡി മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65ഉം രൂപയായി കുറയ്ക്കും. യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ല. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്ത് വിട്ടത്.
ഡി എം കെ യുടെ വാഗ്ദാനങ്ങൾ ഇങ്ങനെ: സിഎഎ റദ്ദാക്കും, ജാതി സെൻസസ് നടപ്പാക്കും, സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും, ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രം, സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടിൽ, പുതുച്ചേരിയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി, കേന്ദ്രസർക്കാർ ഓഫിസുകളിൽ തമിഴ് ഭാഷ, ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും, രാജ്യത്തെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം, തമിഴ് നാട്ടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കും, വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വായ്പ, ടോൾ പ്ളാസകൾ പൂർണമായും ഒഴിവാക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കും, രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും, പെട്രോൾ, ഡീസൽ, പാചകവാതവ വില കുറയ്ക്കും, പെട്രോൾ 75, ഡീസൽ 65, പാചകവാതകം 500 ആക്കും, തൊഴിലുറപ്പ് ദിനങ്ങൾ 150 ആക്കി ഉയർത്തും, കൂലി 400 രൂപയാക്കും, സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും.