പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി അതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉടനടി എടുത്ത നടപടിയാണ് മരണപ്പെട്ട സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്കും നടന്ന കൊടും പൈശാചികയെ എതിർക്കുന്ന മനുഷ്യ മനഃസാക്ഷികൾക്കും തെല്ലൊരു ആശ്വാസം പകർന്നത്.
വൈസ് ചാന്‍സലര്‍ എം.ആര്. ശശീന്ദ്രനാഥിനെ സസ്പെന്‍ഡു ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതുകയും ചെയ്തത് SFI യുടെ കൊടും ക്രൂരതയിൽ മനം നൊന്ത ഓരോ മലയാളിയും ശരിവയ്ക്കുന്നതായിരുന്നു. എസ് എഫ് ഐ യുടെ നേതൃത്വത്തിൽ നടന്ന നരഹത്യയാണ് സിദ്ധാർത്ഥിന്റെ മരണം. പൂക്കോട് കാമ്പസില്‍ എന്തൊക്കെ നടന്നതെന്ന് അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്തെഴുത്തിയിരിക്കുകയാണ്.
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം ഹൈക്കോടതി സിറ്റിങ് ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ കേസ് അന്വേഷിക്കേണ്ടതെന്നും ഉത്തരവില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണുത്തി സര്‍വകലാശാല വിസിയെ സസ്പെന്‍ഡ് ചെയ്തതിനു പുറമെ അവിടുത്തെ റിട്ട. പ്രൊഫസര്‍ ഡോ. പി.സി. ശശീന്ദ്രന് വിസിയുടെ അധിക ചുമതല നല്‍ക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ ഉത്തരവ് വന്നു മണിക്കൂറുകള്‍ക്കകം ഡോ. പി.സി. ശശീന്ദ്രൻ ചുമതല ഏൽക്കുകയായിരുന്നു.
ക്യാമ്പസ്സിനുള്ളിൽ മൃഗീയമായി നടന്ന നരഹത്യ നടന്ന ശേഷം പോലും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ, സംസ്ഥാന സര്‍ക്കാരോ സര്‍വകലാശാലയോ യാതൊരു നടപടിയും സ്വീകരിക്കാതിരി ക്കുമ്പോഴാണ് ഗവര്‍ണറുടെ നടപടി ഉണ്ടാവുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. ഇതിനെ പോലും എതിർത്ത വകുപ്പ് മന്ത്രി ചിഞ്ചുറാണി ആവട്ടെ പ്രതിപക്ഷ പ്രതിഷേധം കടുത്തപ്പോൾ ഡീനിനെയും വാർഡനെയും മാറ്റി നിർത്താൻ നിർദേശിക്കുക മാത്രമാണ് ഉണ്ടായത്.
സിദ്ധാർത്ഥിന്റെ മരണം ബന്ധപ്പെട്ടവരെ ഉടനടി അറിയിക്കാതെ അലംഭാവം കാട്ടിയ കോളജ് ഡീനിനെ മാറ്റിനിര്‍ത്താനായിരുന്നു മന്ത്രിയുടെ നിർദേശം. പക്ഷേ മന്ത്രിക്ക് വിസിയെ ഗവർണർ സസ്പെന്‍ഡു ചെയ്തത് മാത്രം അത്ര രസിച്ചില്ല.
വെറ്ററിനറി സര്‍വകലാശാല വിസിയുടെ ഭാഗത്ത് സിദ്ധാർത്ഥിന്റെ മരണത്തിൽ വളരെ ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളത്. ക്യാമ്പ്സിൽ നടന്ന ഉദ്യോഗസ്ഥ വീഴ്ചയാണ് സിദ്ധാർത്ഥിന്റെ മരണത്തിൽ വരെ കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്. സിദ്ധാർഥ് മരിക്കുമ്പോള്‍ പൂക്കോട് കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് യാതൊന്നും അന്വേഷിക്കാന്‍ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. മനുഷ്യത്വരഹിതമായ സമീപനമാണ് ഇക്കാര്യത്തിൽ വി സി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സിദ്ധാർത്ഥിനെ SFI ഗുണ്ടകൾ പരസ്യ വിചാരണ നടത്തുന്ന മൂന്നു ദിവസങ്ങളിലും ഇതേ വിസി ഈ കാമ്പസിൽ തന്നെ ഉണ്ടായിരുന്നു. അതിൽ നിന്ന് തന്നെ വി സി മരണ വിവരം അറിഞ്ഞില്ലെന്ന് പറയുന്നത് പച്ച നുണയെന്ന് വ്യക്തം. മരണം അറിഞ്ഞിട്ടും അതെ പറ്റി തിരക്കാനോ നടപടികൾ എടുക്കാനോ വി സി തയ്യാറായില്ലെന്നതാണ് വാസ്തവം. ആള്‍ക്കൂട്ട വിചാരണയില്‍ കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ ജഡം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ മാനേജ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കുന്ന തിരക്കിലായിരുന്നു ഈ മഹാനായ വി സി എന്നതാണ് മറ്റൊരു ക്രൂരത.
മാനേജ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് വോട്ടിനായി നൂറിലധികം അധ്യാപകരുടെ അഭിമുഖം നടത്തി സ്ഥലംവിട്ട വിസി തുടർന്ന് പൂക്കോടേക്ക് പൊങ്ങിയില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടി കാട്ടി എസ് എഫ് ഐ ഗുണ്ടകളെ സഹായിക്കാനാണ് വി സി സത്യത്തിൽ ശ്രമിച്ചത്. ഗവര്‍ണര്‍ അച്ചടക്ക നടപടിയെടുത്ത ശേഷം ആവട്ടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തി സ്വയം ന്യായീകാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് വിസി ശ്രമം നടത്തിയത്. ഡീനിനെയും മറ്റും താന്‍ സസ്പെന്‍ഡ് ചെയ്യാനിരിക്കെയാണ് തനിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തതെന്നായിരുന്നു വി സി യുടെ വിശദീകരണം.
കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ആകെ നടുക്കിയ അത്യന്തം പൈശാചികമായ കൊലപാതകമാണ് പൂക്കോട് ക്യാമ്പസില്‍ നടന്നിരിക്കുന്നത്. ഇതുവരെ പുറത്തുവരുന്ന വിവരങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുമ്പോൾ കലാലയങ്ങളിൽ സ്വന്തം കുട്ടികളെ പറഞ്ഞു വിടുന്ന മാതാപിതാക്കളുടെ മനസ്സിൽ എസ് എഫ് ഐ ഭയവും ഭീതിയും വിതച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്ഐ ഗുണ്ടകളെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് കേസന്വേഷണത്തിന്റെ തുടക്കം മുതൽ പോലീസ് ചെയ്തത്.
ജനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങിയ ശേഷം മാത്രമാണ് പോലീസിനു ഒരല്പം ജീവൻ വെക്കുന്നത്. അപ്പോഴും കൊടുംക്രൂരത കാണിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസ് ശ്രമം ഉണ്ടായത്. സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ ചിത്രവധം ചെയ്ത് കൊലപ്പെടുത്തിയ കോളജ് അധികൃതര്‍ക്കെതിരെ ഇനിയും നടപടി ഉണ്ടായെന്നു തീർത്ത് പറയാനാവില്ല. ഇതിനിടെയാണ് ശക്തമായ നടപടി ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയായിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം എത്രയും വേഗം നടക്കുകയാണ് വേണ്ടത്. ഒപ്പം സിദ്ധാർത്ഥിന്റെ കൊലയിൽ സിബിഐ അന്വേഷണവും ആവശ്യമാണ്. സിദ്ധാർത്ഥിന്റെ കുടുംബവും ഇത് ആവശ്യപ്പെടുകയാണ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ SFI നടത്തിയ പൈശാചികതക്ക് പിന്നിലെ കറുത്ത കരങ്ങളെ നീതി പീഠത്തിനു മുന്നിൽ എത്തിക്കാനാവൂ.