കോഴിക്കോട് . സിപിഎം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിലിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വരാജിനൊപ്പം വിജൻ എംഎൽഎ, അഡ്വ അരുൺകുമാർ എന്നിവർ ആർ എസ് എസിനെ പ്രതിസ്ഥാനത്താക്കി പോസ്റ്റിട്ടിരുന്നു. ഇതെല്ലാം പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ. അമ്പാടിമുക്ക് സഖാക്കൾ എന്ന സിപിഎം ഫെയ്സ് ബുക്ക് പേജിലും ആർ എസ് എസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പിന്നീട് അതെല്ലാം എഡിറ്റ് ചെയ്തു മാറ്റങ്ങൾ വരുത്തി.
സത്യനാഥന്റെ കൊലപാതകത്തിൽ ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്റിലെ ആർഎസ്എസ് പരാമർശത്തിലാണ് രാഹുൽ, സ്വരാജിനെ പരിഹസിച്ചിരിക്കുന്നത്. കൊലപാതകത്തിനുശേഷം ആദ്യം ഇട്ടിരുന്ന പോസ്റ്റിൽനിന്ന് ‘ആർഎസ്എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു. സിപിഎം പ്രവർത്തകനാണ് കൊലപാതകി എന്ന കാര്യം വ്യക്തമായതോടെയായിരുന്നു ഈ മാറ്റിമറിക്കൽ. ആർഎസ്എസ് പരാമർശം പിൻവലിക്കാൻ ആരാണ് സമ്മർദം ചെലുത്തിയതെന്നാണ് ഫേസ് ബുക്ക് കുറിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചിട്ടുള്ളത്.
മണിക്കൂറുകൾക്കുള്ളിൽ സ്വരാജ് പരാമർശം ഒഴിവാക്കിയതിൽ ദുരൂഹതയുണ്ട്. ആർഎസ്എസ്. അല്ല കൊലപാതകത്തിനു പിന്നിലെന്ന് സ്വരാജിന് വിവരം കിട്ടിയെങ്കിൽ ആരാണ് കൊന്നത്? ആർഎസ്എസ് ആണെങ്കിൽ എം ന്റെ മധ്യസ്ഥതയിൽ ഈ കേസും സിപിഎം – ആർഎസ്എസ്. കോംപ്രമൈസ് ആയോ? പകൽ സിപിഎമ്മും രാത്രി ആർ.എസ്.എസുമായ മറ്റുപലരേയും പോലെ ഒരു സഖാവാണോ പിടിയിലായ സിപിഎം. നേതാവും. വെഞ്ഞാറമ്മൂട് കേസ് പോലെ ഇതും തേച്ചുമായ്ച്ചുകളയുമോയെന്നും രാഹുൽ ചോദിച്ചിട്ടുണ്ട്. ആർഎസ്എസ്. ഭീകരത മസിനഗുഡി വഴി ഊട്ടിക്കുപോയോ? രാഹുൽ പരിഹസിച്ചിരിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കൊല്ലപ്പെട്ട CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടെന്നു പിടികൂടി ശിക്ഷ ലഭിക്കാൻ വേണ്ടുന്ന ഇടപെടലുകൾ നടത്തണം. ശ്രീ സത്യനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ‘RSS ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്നത് ആയിരന്നു കുറിപ്പിൽ ഏഴുതിയത്. സ്വഭാവികമായും RSS മനുഷ്യരെ കൊല്ലുന്ന പ്രസ്ഥാനം ആയതുകൊണ്ട് അതിൽ ഞെട്ടൽ തോന്നി ഇല്ല, മാത്രമല്ല സ്വരാജിനോടു ഐക്യപ്പെടുക കൂടി ചെയ്തിരുന്നു.
എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ RSS പരാമർശം സ്വരാജ് ഒഴുവാക്കിയതിൽ ദുരുഹത ഉണ്ട്. അതുമായി ബന്ധപ്പെട്ട സംശയങ്ങൾ
- RSS പരാമർശം പിൻവലിക്കാൻ സ്വരാജിന് ആരാണ് സമ്മർദ്ദം ചെയ്തത്?
- RSS ഭീകരത മസനകുഡി വഴി ഊട്ടിക്കു ടൂർ പോയോ?
- RSS അല്ല കൊലപാതകത്തിനു പിന്നിൽ എന്ന് സ്വരാജിന് വിവരം കിട്ടിയോ? അങ്ങനെ എങ്കിൽ ആരാണ് കൊന്നത്?
- RSS ആണ് കൊലപാതകത്തിന് പിന്നിൽ എങ്കിൽ M ന്റെ മധ്യസ്ഥതയിൽ സിപിഎം ആർഎസ്സ് എസ്സ് കോംപ്രമൈസ് ആയോ ഈ കേസും?
- സിപിഎം നേതാവ് അറസ്ട്ടിൽ എന്ന് വാർത്ത കണ്ടിരുന്നു, അപ്പോൾ സത്യനാഥനെ കൊന്നത് പകൽ സിപിഎംഉം രാത്രി RSS മായ മറ്റു പലരെയും പോലെ ഒരു സഖാവാണോ?
- വെഞ്ഞാറമൂട് കേസ് പോലെ ഇതും തേച്ച് മാച്ചു കളയുമോ?