ബെംഗളൂരു . മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കും എക്സാലോജിക് കമ്പനിക്കും എതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനു സ്റ്റേ ഇല്ല. തന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരേ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. എസ്എഫ്ഐഒ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും എക്സാലോജിക് കമ്പനി നല്‍കാനും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ഉത്തരവിട്ടു.
വിശദമായ വാദം കേള്‍ക്കാന്‍ ആണ് കോടതി ഹര്‍ജി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതുള്‍പ്പെടെയുള്ള ഇടപാടുകളാണ് എസ്എഫ്ഐഒ അന്വേഷിച്ചു വരുന്നത്.. സിഎംആര്‍എല്‍, എക്സാലോജിക്കിന് 1.72 കോടി രൂപ കൊടുത്തെന്നും ഇതിനു പകരമായി സിഎംആര്‍എല്ലിന് എക്സാലോജിക് സേവനമൊന്നും ചെയ്തിട്ടില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇടനിലക്കാരായ രാഷ്ട്രീയക്കാര്‍ക്ക് സിഎംആര്‍എല്‍ 135 കോടി രൂപയാണ് നൽകിയിരിക്കുന്നത്. വീണയുടെ ഹര്‍ജിയില്‍ എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവയാണ് എതിര്‍കക്ഷികള്‍.
കേസില്‍ അന്തിമ വിധി വരുംവരെ കോടതി വീണയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അറസ്റ്റിന് ഉദ്ദേശ്യമില്ലെന്നും തത്കാലം നോട്ടീസേ നല്‍കൂവെന്നും കോടതിയില്‍ എസ്എഫ്ഐഒ പറഞ്ഞു. അന്വേഷണം റദ്ദാക്കണമെന്ന വീണയുടെ ആവശ്യം തള്ളിയ കോടതി, അന്വേഷണത്തിനു തടസമില്ലെന്നും പറഞ്ഞിട്ടുണ്ട്. സിഎംആര്‍എല്ലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് വീണയ്ക്ക് എസ്എഫ്ഐഒ കഴിഞ്ഞ ദിവസം സമന്‍സ് നല്കിയിട്ടുള്ളതാണ്. സിഎംആര്‍എല്ലിലും കെഎസ്ഐഡിസിയിലും നേരിട്ടുള്ള പരിശോധനക്ക് മുൻപായി നോട്ടീസാണ് നൽകിയിരുന്നത്. ഇത് വീണയുടെ കമ്പനിക്കും കൊടുത്തിട്ടുണ്ട്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ എസ്എഫ്ഐഒ ആവശ്യപ്പെട്ടുണ്ട്. ഇവ കൈമാറാന്‍ കോടതി പറഞ്ഞിരിക്കുകയാണ്.