തിരുവനന്തപുരം . ബജറ്റ് സമ്മേളനം തീരുന്നതിന് മുമ്പ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ട് എം.പിമാർക്ക് പാർലമെന്റ് ഹൗസിലെ ക്യാന്റീനിൽ പ്രധാനമന്ത്രി അപ്രതീക്ഷിത ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. പ്രതിപക്ഷ മുന്നണിയിൽ നിന്നും എൻ.കെ പ്രേമചന്ദ്രനു മാത്രമായിരുന്നു ഉച്ചവിരുന്നിന് ക്ഷണം ഉണ്ടായിരുന്നത്. എൻ കെ പ്രേമ ചന്ദ്രൻ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെയാണ് പാർട്ടി അണികൾ വിമർശനവുമായി രംഗത്ത് എത്തുകയും ഉണ്ടായി. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രേമ ചന്ദ്രനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
ഇപ്പോൾ ഇതിൽ എൻ കെ പ്രേമചന്ദ്രനെ പിന്തുണച്ച് ജോയ് മാത്യുവും രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് നടൻ ജോയ് മാത്യു തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവരൊക്കെ അസഹിഷ്ണുതയുടെ ആൾരൂപങ്ങളാണെന്നും ജോയ് മാത്യു കുറ്റപ്പെടുത്തുന്നുണ്ട്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു കുറിപ്പ് പങ്കുവച്ചത്.
ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
അസഹിഷ്ണുതയുടെ ആൾരൂപങ്ങൾ. പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു .കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലമെന്ററിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ! മോദി സർക്കാരിന്റെ വക്താവായ ഗവർണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് പാർട്ടി അടിമകൾ കരുതുന്നത്. എന്തിന് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം.
പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത്. എന്നാൽ വിപ്ലവകാരിയും തൊ.വ.(തൊഴിലാളി വർഗ്ഗ )നേതാവുമായ എളമരം കരീം ബി എം എസ് ന്റെ വേദിയിൽ കയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരും. -ജോയ് മാത്യു കുറിച്ചു.