സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് സൊല്യൂഷൻസിന്റെ ഉടമയുമായ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടിസ് നൽകും. എക്സാലോജിക് സൊല്യൂഷൻസിന്റെ ബെംഗളൂരു മേൽവിലാസത്തിലാവും നോട്ടിസ് നൽകുക. അതിനാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലോ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയിലോ എത്തി ചോദ്യം ചെയ്തേക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
കെഎസ്ഐഡിസി ഓഫിസിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.. ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിൽ 4 ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയിരുന്നു. മൂന്നര മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്വെയർ എസ്എഫ്ഐഒ സംഘം എടുത്ത് കൊണ്ട് പോയിരുന്നു. അന്വേഷണം ചോദ്യംചെയ്തു കെഎസ്ഐഡിസി നൽകിയ ഹർജി കേരള ഹൈക്കോടതി പരിഗണിച്ചതിന് ഒരു മണിക്കൂർ മുൻപായിരുന്നു പരിശോധന. സ്റ്റേ ആവശ്യം കോടതി അനുവദിച്ചില്ല. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് എന്താണ് ഒളിച്ചുവയ്ക്കാനുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം.
കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരിന്റെ സമരം ഡൽഹിയിൽ നടക്കുന്നതിന്റെ തലേന്നായിരുന്നു സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയിൽ കേന്ദ്രാന്വേഷണ സംഘം എത്തിയത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കെഎസ്ഐഡിസി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി.എസ്.വൈദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
പരിശോധനയ്ക്ക് എത്തുമെന്നും ഇതിനു മുന്നോടിയായി വാർഷിക കണക്കുകൾ ഇമെയിലിൽ അയച്ചു നൽകണമെന്നും എസ്എഫ്ഐഒ ചൊവ്വാഴ്ച കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി കോടതിയെ സമീപിച്ചത്. സി.എസ്.വൈദ്യനാഥൻ തന്നെ ഹാജരായി. അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് തിരുവനന്തപുരത്തെ കെ.എസ്ഐ.ഡി.സി ഓഫീസിൽ പരിശോധന നടത്തിയത്.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ ഓഹരി പങ്കാളിത്തമുള്ളതു കൊണ്ടാണ് കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി)യിലേക്ക് അന്വേഷണം നീണ്ടത്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയ്ക്ക് റെയ്ഡിനും കസ്റ്റഡിക്കും അറസ്റ്റിനുമുള്ള അധികാരമുണ്ട്. മറ്റ് അന്വേഷണ ഏജൻസികളുടെ സഹായവും ആവശ്യപ്പെടാം.
കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ഓഫിസുകളിൽ പരിശോധന നടത്തി എസ്എഫ്ഐഒ ആവശ്യമായ രേഖകൾ ശേഖരിച്ചിട്ടുണ്ട്. ഇനി എക്സാലോജിക് കമ്പനിയുടെ രേഖകളാണ് പരിശോധിക്കേണ്ടത്. കമ്പനി അടച്ചുപൂട്ടിയ പശ്ചാത്തലത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കേണ്ടതുമുണ്ട്.
8 മാസമാണ് അന്വേഷണത്തിനായി നൽകിയിട്ടുള്ളതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. എക്സാലോജിക്, സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായാണു വിവിധ ഏജൻസികളുടെ നിഗമനം. ഒരു സേവനവും നൽകാതെ എക്സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെയും എറണാകുളത്തെയും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നൽകിയ റിപ്പോർട്ടിലും ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറിയത്.
ചോദിച്ച കാര്യങ്ങൾക്കൊന്നും സിഎംആർഎൽ വ്യക്തമായ മറുപടി നൽകിയില്ലെന്ന് എറണാകുളം ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിഎംആർഎലിന്റെ മറുപടികൾ അവ്യക്തമായിരുന്നു. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള ഇടപാടുകളും കെഎസ്ഐഡിസിയുടെ രേഖകളും പരിശോധിക്കണമെന്നും ആർഒസി നിർദ്ദേശിച്ചിരുന്നു. സർക്കാരിന് സിഎംആർഎല്ലിൽ സ്വാധീനമുണ്ടെന്നും അത് സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ പ്രതിഫലിച്ചിട്ടുണ്ടെന്നുമാണു കണ്ടെത്തൽ. കെഎസ്ഐഡിസിക്ക് സിഎംആർഎലിൽ 13.4% ഓഹരി പങ്കാളിത്തമുണ്ട്. ഡയറക്ടർ ബോർഡിൽ പ്രതിനിധിയുമുണ്ട്. എക്സാലോജിക്കുമായി കരാറിൽ ഏർപ്പെടാൻ ഇതെല്ലാം കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജാഗ്രതയോടെയാണ് സിപിഎം നീങ്ങുന്നത്. മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.
എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകള ടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കം.