തിരുവനന്തപുരം . മുഖ്യമന്ത്രി വഴിയുള്ള കാര്യസാധ്യത്തിനു മാസപ്പടി വാങ്ങിയ സംഭവത്തിൽ എക്സാലോജിക് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അറസ്റ്റ് ഭയന്ന്. കരിമണല്‍ കമ്പനിയില്‍ നിന്ന് ഇല്ലാത്ത സേവനത്തിന് വീണ വിജയൻ മാസപ്പടി പറ്റിയ വിഷയത്തിൽ എക്സാലോജിക്കിനോ വീണയ്ക്കോ എസ്എഫ്ഐഒ ഇതുവരെ നോട്ടീസ് നൽകാതിരിക്കെയാണ് അറസ്റ്റ് ഭയന്ന് വീണ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾ വീണ തട്ടിപ്പു നടത്തിയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
വീണയുടെ അമ്മ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച തുക കൊണ്ടാണ് എക്സാലോജിക് തുടങ്ങിയതെന്നും, തന്റെ കൈകള്‍ ശുദ്ധമെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ കമ്പനി തുടങ്ങാന്‍ വീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പ കിട്ടിയ 78 ലക്ഷവുമാണെന്ന് ബാലന്‍സ് ഷീറ്റില്‍ നിന്നു വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരന് ഷോണ്‍ ജോര്‍ജ്ജ് ഈ രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപമൊഴിച്ച് ബാക്കി തുക എവിടെ നിന്നു കിട്ടിയെന്നു വീണ പറയേണ്ടതാണ്.. പണത്തിന്റെ സ്രോതസ് വ്യക്തമാക്കാനാകാതെ വന്നാല്‍ മുഖ്യമന്ത്രിയുടെയും വീണയുടെയും വാദങ്ങള്‍ എല്ലാം കളവാണെന്ന് വ്യക്തമാകും.
കെഎസ്ഐഡിസിയില്‍ നിന്നും സിഎംആര്‍എല്ലില്‍ നിന്നും എസ്എഫ്ഐഒ ശേഖരിച്ച രേഖകള്‍ എല്ലാം വീണയ്ക്ക് എതിരായിട്ടുള്ളതാണ്. എക്സാലോജിക് തട്ടിപ്പു നടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയാല്‍ വീണയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർക്ക് കുരുക്ക് പൂർത്തിയാവുകയാണ്. എസ്എഫ്ഐഒ ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിനും ഇവർ ഹാജരാകണം. ഇത് തീർത്തും മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ പിണറായി രംഗത്തിറക്കുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കെഎസ്ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണത്തെ തടയാൻ കോടതി തയ്യാറായില്ല.
കരിമണല്‍ കമ്പനിയില്‍ നിന്നും നൽകാത്ത സേവനത്തിന്റെ പേരില്‍ 1.72 കോടി രൂപയാണ് എക്സാലോജിക് വാങ്ങിയിരിക്കുന്നത്. 2017-2020 കാലഘട്ടത്തിലാണ് മാസപ്പടിയായി ഇത് വാങ്ങിയത്. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് ആണ് ആദ്യം ഈ ഇടപാട് കണ്ടെത്തുന്നത്. വീണയുടെ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേനയാണ് ഹര്‍ജി നൽകിയിട്ടുള്ളത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) ഡയറക്ടറും കേന്ദ്രസര്‍ക്കാരുമാണ് കേസിലെ എതിര്‍കക്ഷികള്‍. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.