കേന്ദ്ര അവഗണക്കെതിരെ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഇടത് പക്ഷ പാർട്ടികൾ ഡൽഹിയിൽ സമരം ചെയ്യുമ്പോൾ കേന്ദ്ര സർക്കാര്‍ പുറത്തിറക്കിയ ‘ഭാരത് റൈസ്’ അരിയുടെ വിൽപന കേരളത്തിൽ തുടങ്ങി. കിലോയ്ക്ക് 29 രൂപയാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന അരിയുടെ വില. തൃശൂരിൽ മാത്രം 150 ചാക്കോളം പൊന്നിയരി വില്‍പ്പന നടത്തിയെന്നാണ് വിവരം.
നാഷനൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് അരിയുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. 5,10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ – ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചിരുന്നത്. അരിയ്ക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ നൽകും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടു പ്പിനെന്നാണ് കേരളത്തിൽ അരിവില വർധിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പ്രസ്ഥാവന നടത്തിയ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നടത്തിയ പ്രതികരണം.
കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഭാരത് റൈസ് കേന്ദ്രം വിപണിയിലെത്തിക്കുക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി വിതരണം ചെയ്യുന്നതാണ്. അരിയും കടല പരിപ്പും എഫ്.സി.ഐ ഗോഡൗണുകളിൽ പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിനെത്തിക്കുന്നത്. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങൾ എത്തും. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിൽപ്പന നടത്തിയിരുന്നു.