കൊച്ചി . മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്റെ ആലുവയിലെ കോർപറേറ്റ് ഓഫിസിൽ എസ്.എഫ്.ഐ.ഒ നടത്തി വരുന്ന റെയ്ഡ് തുടരുകയാണ്. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ചയും തുടരുമെന്നാണ് വിവരം. ചൊവ്വാഴ്ചയും മണിക്കൂറുകളോളം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് ആറംഗ അന്വേഷണ സംഘം CMRL ൽ എത്തിയത്. 11 മണിയോടെ ഇതിലെ രണ്ടു പേർ ഇൻകം ടാക്സ് ഓഫിസിൽ പോയി സി.എം.ആർ.എൽ അടച്ച നികുതിയുടെ വിവരങ്ങൾ ശേഖരിച്ചു. വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫിസ് അന്വേഷണം നടത്തി വരുന്നത്.
സി.എം.ആർ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ചൊവ്വാഴ്ച കൂടുതൽ മൊഴികൾ എടുത്തിട്ടുണ്ട്. ഇൻകം ടാക്സ് ഓഫിസിൽ പോയവർ മടങ്ങിയെത്തിയ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്.. ഇൻകം ടാക്സ് അടക്കമുള്ള വിവിധ രേഖകൾ ഉദ്യോഗസ്ഥർ കൊണ്ടുപോയതായാണ് വിവരം. പരിശോധന തുടരുമെന്നും വിവരമുണ്ട്.