കൊല്ലം . നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് എന്‍ കെ പ്രേമചന്ദ്രന് തന്നെ മത്സരിക്കും. കൊല്ലം ലോക്സഭാ സീറ്റ് ആര് എസ് പിക്ക് നല്കാന് യു ഡി എഫില്‍ ധാരണയായെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സിറ്റിംഗ് എം പി എന്‍ കെ പ്രേമചന്ദ്രനെ തന്നെയായിരിക്കും ആര് എസ് പി മത്സരിപ്പിക്കുക. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ പുറത്ത് വിടൂ.
എന്‍ കെ പ്രേമചന്ദ്രനാണ് 2014 മുതല്‍ കൊല്ലത്ത് മത്സരിച്ച് വിജയിച്ചു വരുന്നത്. രാജ്യം ശ്രദ്ധിക്കുന്ന എം പിയാണ് ഇപ്പോള്‍ കൊല്ലത്തുള്ളത്. പ്രേമചന്ദ്രന് അല്ലാതെ മറ്റാര്‍ക്കാണ് സീറ്റ് നല്‍കുക? കോണ്‍ഗ്രസ് – ആര് എസ് പി സീറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ആര് എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചോദിച്ചു. ആര് എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് എന്നിവര്‍ കോണ്‍ഗ്രസിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുകയുണ്ടായി. ഷിബു ബേബി ജോണും പ്രേമചന്ദ്രനും കൂടാതെ എ എ അസീസും ബാബു ദിവാകരനുമാണ് ആര് എസ് പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതിനിടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതെ സമയം, മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് മുസ്ലീം ലീഗ് പിന്നോട്ട് പോയി. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുസ്ലീം ലീഗ് ഉള്ളത്. ഇരുപാര്‍ട്ടികളും തമ്മില്‍ ബുധനാഴ്ച ഉഭയകക്ഷി ചര്‍ച്ച നടക്കുന്നുണ്ട്. ലോക്സഭയിലേക്ക് മൂന്ന് സീറ്റില്‍ മത്സരിക്കാനുള്ള കരുത്തും സംഘടനാശേഷിയും പാര്‍ട്ടിക്കുണ്ട് എന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ നിലപാട്. മൂന്നാം സീറ്റ് ചോദിക്കണമെന്നാണ് ചില ലീഗ് നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്ന നിലപാട് വേണ്ട എന്നാണ് പുതിയ തീരുമാനം.
അതേസമയം ശശി തരൂര്‍ തിരുവനന്തപുരത്ത് നിന്ന് വീണ്ടും മത്സരിക്കും എന്ന് സൂചന നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം വ്യത്യസ്തമാകില്ല എന്നാണ് കരുതുന്നത് എന്നും തരൂർ പറഞ്ഞു.
മത്സരിക്കാനുള്ള തയാറെടുപ്പുകള്‍ ഇതിനകം സ്വീകരിച്ചു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്‍പേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകില്ല – തരൂർ പറഞ്ഞു. ബി ജെ പി ശക്തമായ മത്സരമുയര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ ബി ജെ പിയുടെ ഹിറ്റ്ലിസ്റ്റില് ഉള്ള മണ്ഡലം കൂടിയാണ് ഇത്. എല്‍ ഡി എഫില്‍ സി പി ഐയ്ക്കാണ് ഈ സീറ്റ് നൽകിയി രിക്കുന്നത്.