ന്യൂ ഡൽഹി . വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോള ജിക്കൽ സർവേ ഓഫ് ഇന്ത്യ. മസ്ജിദുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് ആണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. വിശദമായ സർവേ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കക്ഷികൾ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.
വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പ് ഒരു വലിയ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നത്. ത് എഎസ്ഐയുടെ നിർണായക കണ്ടെത്തലാണ്. മസ്ജിദിന്റെ പടിഞ്ഞാറൻ മതിൽ ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണ്. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങൾ മായ്ക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. മാത്രമല്ല, ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുള്ളതായും അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
2023 ജൂലൈ 21ന് പുറപ്പെടുവിച്ച ജില്ലാ കോടതിയുടെ ഉത്തരവിനെത്തുടർന്ന്, മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ മുൻ ഘടനയിൽ നിർമ്മിച്ചതാണോ എന്ന് നിർണ്ണയിക്കാൻ ജ്ഞാൻവാപി പരിസരത്ത് എഎസ്ഐ ശാസ്ത്രീയ സർവേ നടത്തുകയായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ചതാണെന്ന് ഹിന്ദു ഹർജിക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിടുന്നത്. ഡിസംബർ 18ന് മുദ്രവച്ച കവറിൽ എഎസ്ഐ സർവേ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.