ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായി വിവാദത്തിൽപെട്ട സ്ഥാപനത്തിലെ വ്യക്തിയെ സർക്കാർ നിയമിച്ചെന്ന് ആക്ഷേപം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ആക്ഷേപം ഉന്നയിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെ തിരെയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
റെനി മാസപ്പടി ആരോപണം നേരിടുന്ന സാന്റാമോണിക്ക എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ എന്നാണ് പരാതി. വീണ വിജയന് മാസപ്പടി നൽകുന്ന സ്ഥാപനം എന്ന ആരോപണം ഉയർന്നുവെന്ന് പരാതിയിൽ പറയുന്നു. നിയമനം സംബന്ധിച്ച് ‘ദേശാഭിമാനി’ യിൽ വാർത്ത വന്നതല്ലാതെ സർക്കാരോ സർവ്വകലാശാലയോ ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഒഴിവാക്കിയതിൽ ദുരൂഹത ഉള്ളതായും ആക്ഷേപമുണ്ട്.
സാന്റ മോണിക്കക്കെതിരെ നേരത്തെ കെ സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിനിധി എന്ന നിലയിലാണ് നിയമനം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. റെനി സെബാസ്റ്റ്യൻ കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയാണെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് നിയമനം. രണ്ടു ഒഴിവുകൾ ആണ് നികത്തിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയെയും റെനി സെബാസ്റ്റ്യനെയും ആണ് നിയമിച്ചത്.
ഇടത് സഹയാത്രികനായിരുന്ന ഡോ: പ്രേംകുമാർ രാജി വച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം. എൽഡിഎഫിലെ ഘടകകക്ഷികൾക്ക് പോലും സർവ്വകലാശാല സിൻഡിക്കേറ്റുകളിൽ നാമനിർദ്ദേശം നൽകാതിരിക്കുമ്പോഴാണ് സിപിഎമ്മുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാൾക്ക് നാമനിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പറഞ്ഞു
സംസ്ഥാനത്തെ വിദ്യാർത്ഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയോഗിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശത്തിന് വഴിവെയ്ക്കുമെന്നും, നാമ നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.