കണ്ണൂർ . പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞ സംഭവം വിവാദമായി. കാറിലെ ആൺകുട്ടി രാത്രി ആയപ്പോൾ പെണ്ണായി എന്ന എംവിഡി വിശദീകരണം കൂടി എത്തിയതോടെ സംഭവം കൗതുകരവുമായി. പയ്യന്നൂരിൽ കാറിൽ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയിൽ പതിഞ്ഞതിൽ കാറുടമക്ക് മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരമാണ് ഏറെ രസകരമായിരിക്കുന്നത്.
കാറിൽ ഉണ്ടായിരുന്ന ആൺകുട്ടിയുടെ ചിത്രം രാത്രി ആയതിനാൽ സ്ത്രീ ആയി തോന്നിയതാകാമെന്നാണ് എംവിഡി നൽകുന്ന വിശദീകരണം. സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ അടയ്ക്കണമെന്ന നോട്ടീസിലാണ് ദുരൂഹ ചിത്രം ഉണ്ടായിരുന്നത്. സെപ്റ്റംബർ മൂന്നിന് രാത്രി എട്ടരക്കാണ് ചിത്രം പയ്യന്നൂർ കേളോത്തെ റോഡ് ക്യാമറയിൽ പതിഞ്ഞത്. ചെറുവത്തൂർ കൈതക്കാട്ടെ ഒരു കുടുംബമാണ് കാറിൽ യാത്ര ചെയ്തിരുന്നത്.
ഡ്രൈവർ ആദിത്യൻ, മുൻ സീറ്റിൽ അമ്മയുടെ സഹോദരിയും പുറകിലെ സീറ്റിൽ പതിനേഴും പത്തും വയസ്സുളള അവരുടെ രണ്ട് കുട്ടികളും ആണ് ഉണ്ടായിരുന്നത്. എന്നാൽ പിന് സീറ്റിൽ ഇരിക്കുന്നവരിൽ കാറിൽ ഇല്ലാത്ത ഒരു സ്ത്രീയുടെ ചിത്രം പ്രത്യക്ഷപ്പെടുകയായിരുന്നു. ഓവർ ലാപ്പിംഗ്, പ്രതിബിംബം എന്നിങ്ങനെ നിരവധി സംശയങ്ങളാണ് ചിത്രത്തിന് പിന്നാലെ ഉണ്ടായത്. ഇതേ തുടർന്ന് ദുരൂഹത നീക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ പോലീസിൽ കുടുംബം പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കുഴഞ്ഞുപോയ എം വി ഡി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വിശദീകരണം പോലും നൽകാൻ കൂട്ടാക്കിയത്. ചിത്രത്തിലുളളത് പുറകിലെ സീറ്റിലുളള പതിനേഴുകാരനായിരുന്നു. രാത്രിയായതിനാൽ സ്ത്രീയെന്ന് തോന്നിയതാണ്. പ്രേതവുമല്ല, സാങ്കേതിക പ്രശ്നവുമല്ല എന്നായിരുന്നു എംവിഡിയുടെ വിശദീകരണത്തിൽ ഉള്ളത്. യാത്ര ചെയ്ത കുടുംബത്തിന് പിറകെ കാറുടമയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.