കൊച്ചി . കരുവന്നൂരിന് പിറകെ തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ഭരണ സമിതിയുടെ അറിവോടെ തട്ടിപ്പു നടന്നു. തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ഇസിഐആറിൽ പറഞ്ഞിട്ടുള്ളത്. ക്രമക്കേടിന്റെ രേഖകൾ പുറത്ത് വന്നിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതെന്നാണ് ഇഡി പറഞ്ഞിരിക്കുന്നത്. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.
മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വിവിധ തലത്തിലുള്ള ക്രമക്കേടുകളുണ്ടായിരിക്കുന്നത്. സഹകാരിയായ അൻവർ നൽകിയ പരാതിയിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ മാതൃകയിലുള്ള ക്രമക്കേടുകളുടെ വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
കൊറ്റനല്ലൂർ വില്ലേജിലെ 116/2 സർവേ നമ്പറിലുള്ള ഭൂമി ഈടായി കാണിച്ച് ബാങ്കിൽ നിന്ന് 7 പേരുടെ പേരിൽ 1 കോടി 70 ലക്ഷം രൂപ 2017ൽ ലോൺ അനുവദിച്ചിരിക്കുന്നു. എന്നാൽ, വായ്പയ്ക്ക് ഈടായി വെച്ചത് റജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. ഭൂ ഉടമ അറിയാതെ ഭൂമി ഈടായി നൽകാൻ ബാങ്ക് ഭരണസമിതി അംഗവും വേളൂക്കര പഞ്ചായത്ത് അംഗവുമായ യൂസഫ് കൊടകര പറമ്പിലാണ് വസ്തുവിനു നോട്ട റിപ്പോർട്ട് നൽകിയത്. ഈ റിപ്പോട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടികൾ വായപ് അനുവദിക്കുന്നത്.
ഭൂമിയുടെ ഉടമ റജി കൊടകര ഭൂമി താൻ അറിയാതെ മറ്റ് ചിലർ പണയപ്പെടുത്തിയെന്ന് അറിഞ്ഞതോടെ മജിസ്ട്രേറ്റ് കോടതിയിൽ ബാങ്ക് ഭരണസമിതിയ്ക്തിരെ പരാതി നൽകി. സമാനമായ നിരവധി വായ്പ ക്രമക്കേടുകൾ ബാങ്കിൽ നടന്നെന്നാണ് ഇഡി ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 2024 ലെ ആദ്യ കേസായാണ് തുമ്പൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇസിഐആർ. 7 പേരെ പ്രതിയാക്കി ആളൂർ പൊലീസ് എടുത്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ മുൻ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. അഡ്മിന്സ്ട്രേറ്റീവ് ഭരണത്തിലാണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം നിലവിൽ നടക്കുന്നത്.