ശബരിമല . മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് പിന്നാലെ കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയുടെ ഉത്പാദനം ദേവസ്വം ബോർഡ് നിര്‍ത്തി. അരവണ ഉത്പാദനം നടത്തുന്നതിന് വേണ്ട കണ്ടെയ്നറുകള്‍ ഇല്ലാതെ വന്നതോടെയാണ് അരവണ നിര്‍മാണം നിര്‍ത്തിയിരിക്കുന്നത്. പ്രസാദ വിതരണത്തില്‍ ഇതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തീർത്ഥാടകരോട് കൊടും ചതി കാട്ടിയിരിക്കുകയാണ് സർക്കാർ. കണ്ടെയ്നര്‍ സന്നിധാനത്ത് എത്തുന്നത് അനുസരിച്ച് അരവണ നിര്‍മാണം പുനഃരാരംഭിക്കാനാണ് ഇപ്പോഴുള്ള തീരുമാനാമെന്നാണ് അറിയുന്നത്.
രണ്ടര ലക്ഷം ടിന് അരവണ മാത്രമാണ് ഏകദേശം നിലവില്‍ സ്റ്റോക്കുള്ളത്. പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളില്‍ അരവണയാണ് വിറ്റ് പോയിരുന്നത്. രണ്ടര ലക്ഷം ടിന് അരവണ കൊണ്ട് എന്ത് ചെയ്യാനാകുമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് പോലും വ്യക്തതയില്ല. കണ്ടെയ്നറുകള്‍ വരുന്നതിന് അനുസരിച്ച് നിർമ്മിക്കുന്ന അരവണ ഉടന്‍ തന്നെ കൗണ്ടറില്‍ ആക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സ്റ്റോക്ക് ഇല്ലാതെ വന്നതോടെ ഭക്തര്‍ക്ക് നല്കുന്ന അരവണയുടെ എണ്ണത്തില്‍ ജീവനക്കാർ കുറവ് വരുത്തി.
ഡിസംബർ 31ന് ഒരു ഭക്തന് 10 അരവണയായി നിജപ്പെടുത്തിയത് ഞായറാഴ്ച വീണ്ടും അഞ്ചായി ചുരുക്കി. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകർ കഷ്ടത്തിലാക്കി.. തീര്‍ത്ഥാടക സംഘത്തില്‍ വരുന്ന എല്ലാവര്ക്കും അരവണ ലഭിക്കുന്നതിനായി സംഘത്തിലുള്ള എല്ലാവരും തന്നെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. പ്രസാദ വിതരണ കൗണ്ടറുകളില്‍ ഇതോടെ വലിയ തിരക്കാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ അരവണ കണ്ടെയ്നര്‍ എത്തിക്കുന്നതിന് രണ്ട് പേര്‍ക്കാണ് ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയത്. രണ്ട് കോടി കണ്ടെയ്നറിന് വേണ്ടിയായിരുന്നു കരാർ.
അതേസമയം, കണ്ടെയ്നര്‍ കൃത്യസമയത്ത് എത്തിക്കുന്ന കാര്യത്തിൽ ഒരു കരാറുകാരന് വീഴ്ച വരുത്തി. ഇത് മറികടക്കാനായി ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ശനിയാഴ്ച പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഈ ടെന്‍ഡറില്‍ ആദ്യം കോട്ട് ചെയ്ത കരാറുകാരന് പ്രതിദിനം 50,000 കണ്ടെയ്നര്‍ എത്തിക്കാനുള്ള സംവിധാനമേ ഉള്ളു. ഇതോടെ അടുത്ത കരാറുകാരനെയും കണ്ടെയ്നര്‍ എത്തിക്കാനായി ബോര്‍ഡ് പരിഗണിക്കുകയായിരുന്നു.