പുതുവത്സര ദിനത്തിൽ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ. വിക്ഷേപണത്തിന് മുൻപ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ശാസ്ത്രജ്ഞർ ദർശനം നടത്തി. സൗരയൂഥത്തിലെ എക്സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്സ്പോസാറ്റാണ് 2024 ലെ ആദ്യ ദിവസം വിക്ഷേപിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിതെന്നതാണ് ശ്രദ്ധേയം.
25 മണിക്കൂർ നീളുന്ന കൗൺഡൗൺ ഞായറാഴ്ച രാവിലെ തുടങ്ങി. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുക എന്നതാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഇതിന്റെ രൂപകൽപ്പന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഇതിനു കാലാവധി.
അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടി ഇന്ത്യ ഇതോടെ സ്വന്തമാക്കുകയാണ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പ് നിർമ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക.
രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ആദ്യത്തേത് – POLIX, രണ്ടാമത്തേത് – XSPECT. എന്നാണ് പേരുകൾ ഇട്ടിരിക്കുന്നത്. പോളിക്സ് ആണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന പേലോഡ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യു ആർ റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണ് ഇത് സൃഷ്ടിച്ചത്. 126 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്ട്രോണുകൾ തുടങ്ങിയവയെ കുറിച്ച് പഠിക്കും.