ജമ്മു കശ്മീരിലെ തെഹ്രീകെ ഹുറിയത്തിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ സംഘടനയെ യുഎപിഎ പ്രകാരം നിരോധിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനമെന്നും അമിത് ഷാ അറിയിച്ചിട്ടുണ്ട്. നേരത്തെ മുസ്ലീം ലീഗ് ജമ്മു കശ്മീർ എന്ന മസ്രത്ത് ആലം ഗ്രൂപ്പിനെ കേന്ദ്രം നിരോധിച്ചിരുന്നു.
തെഹ്രീകെ ഹുറിയത്തിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെയാണ് പ്രഖ്യാപിച്ചത്. ‘തഹ്രീകെ-ഇ-ഹുറിയത്ത്, ജമ്മു കശ്മീരിനെ യുഎപിഎ പ്രകാരം ‘നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന ഏര്‍പ്പെട്ടിരിക്കുകയാണ്. വിഘടനവാദം പ്രോത്സാഹിപ്പിക്കു ന്നതിനായി ഈ സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്‍ നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു വരുന്ന സാഹചര്യത്തിലാണ് ഇതെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു.
ഭീകരതയ്ക്കെതിരായ മന്ത്രി നരേന്ദ്ര മോദിയുടെ സീറോ ടോളറന്‍സ് നയം, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയേയും സംഘടനയേയും ഉടന്‍ തന്നെ പരാജയപ്പെടുത്തു മെന്നും അമിത് ഷാ പറഞ്ഞു. തെഹ്രീകെ ഹുറിയത്തിനെ നിരോധിച്ചതിന്റെ വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ തീവ്രവാദികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും കല്ലേറിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇതില്‍ ആരോപിക്കുന്നു. ഇവര്‍ ഇന്ത്യന്‍ നിയമം പാലിക്കുന്നില്ല. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട പ്രദേശമായി കണക്കാക്കുന്നു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു വലിയ സംഘടനയ്ക്കെതിരെ നാല് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം കേന്ദ്ര സര്‍ക്കാരിന് ഏത് സംഘടനയെയും ‘നിയമവിരുദ്ധം’ അല്ലെങ്കില്‍ ‘ഭീകരവാദികള്‍’ ആയി പ്രഖ്യാപിക്കാം. ഒരു സംഘടനയെ ‘നിയമവിരുദ്ധം’ അല്ലെങ്കില്‍ ‘ഭീകരവാദം’ അല്ലെങ്കില്‍ ‘നിരോധിതം’ എന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, അതിലെ അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കഴിയും. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 43 സംഘടനകളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ഖാലിസ്ഥാനി സംഘടനകള്‍, ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, എല്‍ടിടിഇ, അല്‍ ഖ്വയ്ദ തുടങ്ങിയ 43 സംഘടനകളെയാണ് നിരോധിച്ചിട്ടുള്ളത്.