10 മില്യൺ ഡോളർ യുഎസ് തലയ്ക്കു വിലയിട്ടിരിക്കുന്ന ലഷ്കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ ഹാഫീസ് സയീദിൻ്റെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മുന്നിൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി നിലവിലില്ലെന്ന് പാകിസ്ഥാൻ. ലഷ്കര്‍-ഇ-തൊയ്ബ (എല്‍ഇടി) സ്ഥാപകന്‍ ഹാഫിസ് സയീദിനെ കൈമാറാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന് സ്ഥിരീകരിച്ചു.
എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി നിലവിലില്ലെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു. ‘ന്യൂഡല്‍ഹിക്ക് ഇസ്ലാമാബാദുമായി കൈമാറ്റ കരാര്‍ ഇല്ല. എന്നിരുന്നാലും, ഇത്തരമൊരു ഉടമ്പടിയുടെ അഭാവത്തില്‍ പോലും കൈമാറല്‍ സാധ്യമാണെന്ന് വിഷയത്തില്‍ അറിവുള്ളവര്‍ പറഞ്ഞു’, ബലോച്ച് പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും യുഎന്‍ നിരോധിച്ച പട്ടികയിലുള്ള ഭീകരനുമായ ഹാഫിസ് സയീദിനെ നിരവധി തീവ്രവാദ കേസുകളില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു വരുകയാണ്.
2008 നവംബര്‍ 26-ന് നാല് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി.
ഇയാളെ വിട്ടുകിട്ടാനായി ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ‘യുഎന്‍ വിലക്കിയ ഭീകരന് കൂടിയാണ് ഹാഫിസ് സയീദ്. ഒരു പ്രത്യേക കേസില്‍ വിചാരണ നേരിടുന്നതിനായി ഇയാളെ ഇന്ത്യക്ക് കൈമാറുന്നതിനായി ഞങ്ങള്‍ പാക് സര്‍ക്കാരിന് അനുബന്ധ രേഖകള്‍ സഹിതം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ ബാഗ്ചി പറഞ്ഞു.
ഇക്കാര്യം ആദ്യം പാക് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടെന്ന് പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റാണ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.. നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചനകളനുസരിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യാ ഗവൺമെൻ്റിൽ നിന്ന് ഒരു ഔദ്യോഗിക അഭ്യർത്ഥന ലഭിച്ചതായും ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കാൻ അഭ്യർത്ഥിച്ചുവെന്നുമാണ് ഇസ്ലാമാബാദ് പോസ്റ്റ് റിപ്പോർട്ടു ചെയ്തത്.