സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷിനെതിരായ പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ഗോവിന്ദന് മാഷ് ആരാണ്?, എവിടെ ജീവിക്കുന്നു എന്നൊന്നും എനിക്കറിയില്ല. അങ്ങനെ ഒരാള്‍ക്കെതിരെ മനഃപൂര്‍വം എന്തെങ്കിലും കെട്ടിച്ചമയ്ക്കേണ്ട കാര്യമില്ലെന്നാണ് സ്വപ്ന പറയുന്നത്. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞത്. വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് സ്വപ്നയുടെ പ്രതികരണം. അറിയാത്ത ഒരാളെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. ആദ്യമായി വിജേഷ് പിള്ളയില്‍നിന്നാണ് അങ്ങനെയൊരു പേര് കേള്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തതിനാല് ഞാന്‍ ഗോവിന്ദനെക്കുറിച്ച് അന്വേഷിച്ചിട്ടുമില്ല. വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്തെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതിനാലാണ് ബെംഗളൂരു പൊലീസിന് പരാതി നല്‍കിയത്.
‘ഇന്നയാള് പറഞ്ഞുവിട്ടു എന്നു പറഞ്ഞ് ഒരാള്‍ എന്റെയരികില്‍ വരുമ്പോള്‍ എനിക്ക് മൂന്നാമത്തെയാളെ നേരിട്ട് കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അങ്ങനെ ഒരു ആരോപണം നടത്തിയിട്ടില്ല. വിജേഷ് പിള്ള എന്നെ സമീപിക്കുകയും ഇവിടെ താമസിക്കുന്നത് അപകടമായതി നാല് നാടുവിടണമെന്ന് പറയുകയായിരുന്നു. അതിന് 30 കോടിയും പാസ്പോര്‍ട്ടും വാഗ്ദാനം ചെയ്തു. എനിക്ക് താല്പര്യമുള്ളിടത്തേക്ക് വിടാമെന്നും ഗോവിന്ദന് മാഷാണ് പറഞ്ഞയച്ചതെന്നും അയാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകന് സുഹൃത്താണെന്നും അയാളാണ് പറഞ്ഞത്’ സ്വപ്ന പറഞ്ഞു.