ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോൾ ഫത്വയുമായെത്തിയ സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. അബ്ദുല്‍ ഹമീദ് ഫൈസിയെ പോലുള്ളവർ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാന് കുറ്റപ്പെടുത്തി.
ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്ലിംകള് പങ്കെടുക്കരുതെന്ന് പറയാന്‍ അബ്ദുല്‍ ഹമീദ് ഫൈസിയെ പോലുള്ളവർക്ക് എന്തവകാശമാ ണുള്ളത്. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ എനിക്കുള്ളത്. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന താക്കീതും മന്ത്രി നല്കുകയുണ്ടായി. കേരളം എന്നത് എല്ലാവരും സൗഹാര്‍ദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അമ്പലക്കടവിനെപ്പോലുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും- മന്ത്രി വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയും ആരാധനകളോടെല്ലാം ജാഗ്രത പുലര്‍ത്തണമെന്നുമാണ് നേരത്തെ എസ്.വൈ.എസ് നേതാവ് നിര്‍ദേശം നല്‍കിയത്. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിര്‍ദേശം നല്‍കിയിരുന്നു.
2003ല്‍ ഒരു മുസ്ലിം മന്ത്രി നെറ്റിയില്‍ തിലകം ചാര്‍ത്തി ശൃങ്കേരി മഠം സന്ദര്‍ശിച്ചപ്പോള്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സുന്നി യുവജന സംഘം കര്‍ശനമായ നിലപാടാണെടുത്തത് ഓര്‍മിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്പലക്കടവ് ക്രിസ്മസ് ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നത്.
‘ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വീട്ടില്‍ ആടിനെ അറുത്താല്‍ അയല്‍ക്കാരനായ ജൂതന് ആദ്യം നല്‍കണമെന്നായിരുന്നു പ്രവാചകാനുചരന്മാര് നിര്‍ദേശിച്ചിരുന്നത്. ഇസ്ലാമിക ഭരണകൂടം ഇതര മതസ്ഥര്‍ക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം’