ഒരുപാട് പുകിലുണ്ടാക്കിയാണ് എ ഐ കാമറ സ്ഥാപിച്ചത്. അത് സ്ഥാപിച്ചതുകൊണ്ടുള്ള പുകിലാണെങ്കിൽ ഇതുവരെ അവസാനിച്ചതുമില്ല. ഇപ്പോഴിതാ പുതിയ ഗതാഗത മന്ത്രി ചാർജ് എടുക്കുന്നതോടെ അതിലും പുതിയ തീരുമാനം വരുമെന്നാണ് അറിയാൻ കഴിയുന്നത്. എ.ഐ. ക്യാമറകളുടെ പ്രവർത്തനം തുടരേണ്ടതില്ലെന്ന് നിയുക്ത ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപ്പ് ഗണേശന്റെ അടുപ്പിൽ വേകില്ല. ഗണേശനോട് തർക്കിക്കാൻ പിണറായി നിൽക്കുകയുമില്ല. ഗണേശനെ പിണക്കിയാൽ അദ്ദേഹം എന്തും ചെയ്യുമെന്ന് പിണറായിക്കറിയാം.സത്യത്തിൽ ഗണേശനെ പിണറായിക്ക് ഭയമാണ്. സംസ്ഥാനത്തെ ക്യാമറകൾ ഉടൻ മിഴിയടക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ആയിരക്കണക്കിന് രൂപ നാട്ടുകാർക്ക് പിഴയടിച്ചിട്ടും ആരും പണം അടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അടച്ചപണം സർക്കാർ മറിച്ചു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ എന്ന സ്ഥാപനം പോലെ പൂട്ടിപ്പോകാൻ മനസ്സില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്. അതിനാൽ എത്രയും വേഗം പണം തന്നില്ലെങ്കിൽ ക്യാമറകളുടെ പ്രവർത്തനം നിർത്തലാക്കും എന്നാണ് കെൽട്രോണിന്റെ ഭീഷണി. എഐ ക്യാമറകള് സ്ഥാപിച്ചതിലെ പണം ലഭിച്ചില്ലെങ്കിൽ ഇനി കണ്ട്രോള് റൂമുകളുമായി മുന്നോട്ടുപോകാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് കെൽട്രോണ് അറിയിച്ചത്. ക്യാമറകള് സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കെൽട്രോൺ സർക്കാറിനെ കടുത്ത നിലപാട് അറിയിച്ചത്. നിലവിൽ ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെൽട്രോൺ ചെലവഴിച്ചാണ് പദ്ധതി നടത്തിവരുന്നത്. കൊട്ടിഘോഷിച്ച് റോഡിൽ പുതിയ ക്യാമറകൾ വെച്ചിട്ട് ആറുമാസമായി. എന്നാൽ ആദ്യ ഗഡു പോലും കിട്ടിയില്ലെന്ന് കെൽട്രോൺ പറയുന്നു. ഗണേശൻ വന്നാൽ അത് കിട്ടാൻ ഒരു സാധ്യതയുമില്ല.
ഇത് വരെ 100 കോടിയുടെ ചെലാൻ പിഴ ഇനത്തിൽ 14 ജില്ലകളിൽ നിന്നും കെൽട്രോൺ നൽകി. 33 കോടി രൂപ പിഴയായി കഴിഞ്ഞയാഴ്ചവരെ ഖജനാവിലെത്തി. 232 കോടിരൂപയായിരുന്നു കെൽട്രോണിൻറെ ചെലവ്. തവണകളായി സർക്കാർ കെൽട്രോണിന് നൽകുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കൽ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നൽകേണ്ടിയിരുന്നത് 11.79 കോടിയാണ്. ധാരണപത്രത്തിൽ പിഴവുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി ഉപകരാർ വെച്ച് പണം നൽകാൻ പിന്നീട് സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ ഉപകരാറിനെ കുറിച്ച് ഇത് വരെ തീരുമാനമായില്ല. ഇതിനിടെ ക്യാമറാ പദ്ധതിയിൽ വൻ അഴിമതി ആരോപണവും ഉയർന്നു. പ്രതിപക്ഷം കോടതിയെയും സമീപിച്ചു. സെപ്റ്റംബറിൽ കെൽട്രോണിന് ആദ്യ ഗഡു നൽകാൻ ഹൈക്കോടതി അനുമതി നൽകി. പക്ഷെ ഇതുവരെ ഒരു രൂപ പോലും സർക്കാർ കെൽട്രോണിന് നൽകിയില്ല. ഈ സാഹചര്യത്തിലാണ് കെൽട്രോൺ കടുപ്പിക്കുന്നത്. 140 സ്റ്റാഫിനുള്ള ശമ്പളത്തിലും കൺട്രോൾ റൂം പ്രവർത്തനത്തിനും ചെലാൻ പ്രിൻറിംഗിനുമായി പണം കെൽട്രോൺ സ്വന്തം നിലക്കാണ് കൊടുക്കുന്നത്. ഉടൻ പണം നൽകിയില്ലെങ്കിൽ കൺട്രോൾ റൂമുകളുട പ്രവർത്തനം തന്നെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് കെൽട്രോൺ സർക്കാറിനെ അറിയിച്ചു. മറ്റ് പദ്ധതികളിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ക്യാമറ പദ്ധതിയുടെ നടത്തിപ്പെന്നും കെൽട്രോൺ പറയുന്നു.
കെൽട്രോൺ പണം ആവശ്യപ്പെടുമ്പോൾ ആദ്യ ഗഡു തന്നെ കുറക്കാനുള്ള നീക്കവും ഗതാഗതവകുപ്പിനുണ്ട്. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതനുസരിച്ച് 9.39 കോടി മതിയെന്നുമാണ് ഒരുമാസം മുമ്പ് വകുപ്പിന് കീഴിലെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തത്. ഇതിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. പുതിയ ഗതാഗതമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയായി എഐ ക്യാമറ മാറുകയാണ്.
ഗണേശൻ ജനങ്ങളുടെ ഇംഗിതമനുസരിച്ച് പെരുമാറുന്ന ഗതാഗത മന്ത്രിയാണ്. മുമ്പ് അദ്ദേഹം യുഡിഎഫ് സർക്കാരിൽ മന്ത്രി ആയിരിക്കുമ്പോൾ ഗതാഗത വകുപ്പിനെ കുറിച്ച് ആർക്കും പരാതി ഉണ്ടായിരുന്നില്ല. ദീർഘകാലം കേരളത്തിൻറെ ഗതാഗത മന്ത്രി ആയിരുന്ന ആർ ബാലകൃഷ്ണപിള്ളയെ പോലെ ഗണേശനും സ്റ്റിയറിംഗ് തിരിക്കുന്നതിന്റെ താളം ഹൃദിസ്ഥമാണ് . ജീവനക്കാരെയും ജനങ്ങളെയും പിണക്കാതെയാണ് എക്കാലവും അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചിരുന്നത്. അദ്ദേഹം വാ പോയ വാക്കത്തി പോലെ സംസാരിക്കുകയില്ല. ഒരു കേരള കോൺഗ്രസുകാരന്റെ മെയ് വഴക്കം എക്കാലത്തും ഗണേശന് ഉണ്ട്. ആന്റണി രാജുവിന്റെ അധിക പ്രസംഗങ്ങൾ കേട്ട് മടുത്ത മലയാളികൾക്ക് ഗണേശൻ ഒരു പുതിയ അനുഭവമായിരിക്കും. സിനിമാ മന്ത്രിയായിരിക്കെ ഗണേശനാണ് തീയേറ്ററുകൾ നന്നാക്കിയത്.
ജനപ്രിയ തീരുമാനങ്ങൾ എടുക്കുന്നതിൽ അഗ്രഗണ്യനാണ് ഗണേശൻ. പിണറായിയുടെ പിണറായി സ്വഭാവം ഗണേശനില്ല. മന്ത്രിസഭയിലെ തീർത്തും വ്യത്യസ്തമായ മുഖം ആയിരിക്കും ഗണേശൻ. പിണറായി വിജയന് മുമ്പിൽ തപ്പടിച്ചു നിൽക്കുന്ന മന്ത്രിമാരെ പോലെ ആയിരിക്കില്ല ഗണേശൻ. അദ്ദേഹം ഒരിക്കലും പിണറായിയുടെ അടിമയും ആയിരിക്കുകയില്ല. എ ഐ ക്യാമറ പോലുള്ള ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാട് ആയിരിക്കും അദ്ദേഹം സ്വീകരിക്കുക. അങ്ങനെ സംഭവിച്ചാൽ മുടക്കുമുതൽ പോലും കിട്ടാതെ കെൽട്രോൺ പൂട്ടിപ്പോകും. തൽപര കക്ഷികളെ സംബന്ധിച്ചിടത്തോളം കിട്ടേണ്ട കമ്മീഷൻ എല്ലാം കിട്ടിക്കഴിഞ്ഞു. അതിനാൽ ഗണേശൻ മറിച്ച് ഒരു തീരുമാനം എടുത്താൽ പോലും അദ്ദേഹം എതിർക്കുകയില്ല.
താൻ തീരുമാനിക്കുന്ന കാര്യം നടപ്പിലാക്കാനുള്ള ചങ്കൂറ്റം ഗണേശന് ഉണ്ട്. ആരെയെങ്കിലും ഭയപ്പെട്ടു അദ്ദേഹം മാറി നിൽക്കാറില്ല. ഒരിക്കലും എ.ഐ ലാഭകരമാകില്ലെന്ന കാര്യം ഗണേശൻ വേണ്ടപ്പെട്ടവരെ ധരിപ്പിക്കും. അതുതന്നെയാണ് അദ്ദേഹത്തിൻറെ വിജയം. ആ വാക്കുകൾക്ക് മുന്നിൽ സറണ്ടർ ചെയ്യാനുള്ള മനോഭാവം ആയിരിക്കും പിന്നീട് നേതാക്കൾ കാണിക്കുക. കെ എൻ ബാലഗോപാലിനെ സംബന്ധിച്ചിടത്തോളം ഗണേശനെ പിണക്കാനാവില്ല. ബാലഗോപാലിന് കൊട്ടാരക്കരയിൽ ജയിക്കണമെങ്കിൽ ഗണേശന്റെ സഹായം കൂടിയേ തീരൂ. അതുകൊണ്ട് ഇനി മന്ത്രിസഭയിൽ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയും വരും.