വിവാദങ്ങൾക്കൊടുവിൽ കോടതി ഉത്തരവിനെ തുടർന്ന് വിട്ടു കൊടുത്ത റോബിന് ബസ് സര്‍വീസ് പുനഃരാരംഭിച്ചപ്പോൾ എം വി ഡി വീണ്ടും തടഞ്ഞു. ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്കാണ് റോബിൻ സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയാണ് ഉണ്ടായത്.
യാത്ര തുടങ്ങി ബസ് മെെലപ്രയിൽ എത്തിയപ്പോൾ മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷം ബസ് സര്‍വീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് കഴിഞ്ഞ മാസം 24 നായിരുന്നു റോബിന് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്നത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റോബിന് ബസ് ഉടമക്ക് വിട്ടുകൊടുത്തത്. നിലവിലെ നിയമപ്രകാരം സര്‍വീസ് നടത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ് മാനേജ്മെൻ്റിനെ അറിയിച്ചിരുന്നു.
റോബിൻ ബസിൻ്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിൻ്റെ നടപടി ഉണ്ടായത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടിയുണ്ടായത്. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താലാണ് ബസിൻ്റെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിൻ്റെ ഓൾ ഇന്ത്യ പെർമിറ്റ്. എന്നാൽ നടത്തിപ്പ് ചുമതല ഗിരീഷ് എന്ന വ്യക്തിക്കാണ്. അതേസമയം സര്‍ക്കാരിൻ്റെ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ബസ് ഉടമ കെ കിഷോർ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ വ്യക്തമാക്കിയിരുന്നു.