അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബീന കുമ്പളങ്ങിയെ സ്വന്തം വീട്ടിൽ നിന്നും ബന്ധുക്കൾ ഇറക്കി വിട്ടു. ബീന ആരും ആശ്രയിക്കാൻ ഇല്ലാതെ തനിച്ചായി. സഹോദരിയും ഭർത്താവും കൂടി ബീനയുടെ വീട്ടിൽ നിന്നും ഇറക്കിവിട്ടതോടെയാണ് ഒറ്റയ്ക്കായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിൽ ജീവിതം തന്നെ വഴി മുട്ടിയിരിക്കുന്നത്. നടി സീമ ജി നായരുടെ നേതൃത്വത്തിൽ നടിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.
താൻ നേരിട്ട ദുരിതങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബീന കുമ്പളങ്ങി. പേടിച്ചാണ് ആ വീട്ടിൽ കഴിഞ്ഞതെന്നും ഫോൺ വിളിക്കാൻ പോലും സാധിച്ചിരുന്നില്ലെന്നും ബീന പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബീന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘പേടിച്ചാണ് അവിടെ കഴിഞ്ഞത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോൺ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാൻ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും. ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളർന്ന് കിടക്കുമല്ലോ. അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് ചെയ്തതാണ്’ ബീന പറഞ്ഞിരിക്കുന്നു.
‘ഒരു ദിവസം എന്റെ ആങ്ങളയുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ ആ കോലായിൽ മറിഞ്ഞു വീണു. അവൻ ഓടിപ്പോയി എല്ലാവരേയും വിളിച്ചു കൊണ്ടു വന്നു. ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തളർന്ന് കിടക്കുകയായിരുന്നു. സീമയുണ്ടായിരുന്നു എനിക്കൊപ്പം പോലീസിനെ കാണാൻ. ഇനി പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. തെളിവൊന്നുമില്ല.’
‘വീട് ഒഴിഞ്ഞു പോകാൻ അവർക്ക് രണ്ട് മാസം അവധി കൊടുക്കാ മെന്ന് പറഞ്ഞു. അവർക്ക് കൊടുത്തില്ലെങ്കിലും വീട് ഞാൻ ആ മക്കൾക്ക് കെടുക്കും. ഞാനത് എല്ലാവരോടും പറഞ്ഞിരുന്നതാണ്. എന്റെ കാല ശേഷം ഈ വീട് അവർക്ക് കൊടുക്കാമെന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷെ ഇവർ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതീല. അതിനാൽ ഞാൻ മരിച്ച ശേഷം ആ മക്കൾക്ക് കൊടുക്കാം എന്നാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.’ ബീന പറഞ്ഞു. മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ ചെറുവേഷം ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ബീന കുമ്പളങ്ങി.