തിരുവനന്തപുരം . സ്നേഹത്തിന്റെ സുവിശേഷമായി മണ്ണിൽ പിറന്ന ക്രിസ്തുവിനെ സ്മരിച്ച് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. മഞ്ഞുറഞ്ഞ പാതിരാവില്‍, മരംകോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ എത്ര എളിമയിലും സാധാരണതയിലുമാണ് യേശു സ്നേഹമായി പിറവികൊണ്ടത്. ജീവിതത്തെ, അതിന്റെ നൈരന്തര്യത്തെ ദൈവസ്നേഹത്തിന്റെ പ്രകാശത്തില്‍ ദര്‍ശിച്ചു. സ്നേഹവും സഹനവും സമാധാനവും നിറഞ്ഞതായിരുന്നു ആ ജീവിതയാത്ര.
ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ് വിശ്വസികൾ. സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും വലിയ ആഘോഷത്തോടെയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേറ്റത്. പ്രിയപെട്ടവർക്കൊപ്പം കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയുമെല്ലാം വിശ്വാസികൾ സന്തോഷം പങ്കുവെക്കുന്നു.
കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പാതിര കുർബാന നടന്നു. തിരുവനന്തപുരം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പ്രാർത്ഥന കളിൽ നിരവധി പ്രമുഖർ പങ്കെടുക്കുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിപുലമായ പരിപാടികളാണ് ക്രിസ്മസ് പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വസതിയിൽ ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാർക്ക് വിരുന്ന് നൽകുന്നുണ്ട്. ഉച്ചയ്ക്ക് 12.30നാണ് ചടങ്ങ് നടക്കുക. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പ്രമുഖ വ്യക്തികൾക്ക് ഇതിനായി ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്. മുൻപൊക്കെ മന്ത്രിമാരായിരുന്നു വിരുന്നുകൾ ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി ഈ ചടങ്ങുകളിൽ പങ്കെടുക്കുക യായിരുന്നു പതിവ്. ഇക്കൊല്ലം പ്രധാനമന്ത്രിയുടെ വസതിയിൽ തന്നെ വിരുന്ന് സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ങ്ങളിലെ വിവിധ സഭാദ്ധ്യക്ഷന്മാർക്കും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രൈസ്തവ ഭവനങ്ങളിൽ ക്രിസ്മസ് ദിനമായ ഇന്ന് ബിജെപി ഗൃഹസമ്പർക്കം നടത്തും. പാർട്ടിയും ക്രൈസ്തവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ഗൃഹ സന്ദർശനത്തിൽ ലക്ഷ്യം വെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പാളയം പള്ളിയിൽ നടന്ന ക്രിസ്മസ് പരിപാടികളിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുകയുണ്ടായി.
മാനവകുലത്തോടൊപ്പം പ്രപഞ്ചവും ക്രിസ്തുവിന്റെ വരവിനെ എതിരേല്ക്കാന് അണിഞ്ഞൊരുങ്ങുമ്പോൾ മനുഷ്യരാകമാനം ആഗ്രഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പരസ്പര സ്നേഹത്തിനും വിശ്വസമാധാനത്തിനും വേണ്ടിയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത, ഡോ. തോമസ്. ജെ. നെറ്റോ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു