പാലാ . കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോയി പതിനാറുകാരി മദ്യപിച്ചതിന് മകളെ ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയ പിതാവിന്റെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പതിനാറു കാരി മദ്യപിച്ച കാര്യം നാട്ടുകാരും വീട്ടുകാരും ഒക്കെ അറിഞ്ഞു. അച്ഛൻ മകളെ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി.
മെഡിക്കൽ ഓഫീസർ മകളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘സാർ, ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായാണ്. എന്റെ അച്ഛൻ 22 വർഷമായി മദ്യപിക്കുകയാണ്. കുടി നിർത്തുന്നില്ല. ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്’. എന്നായി പതിനാറു കാരി. പതിനാറുകാരി ഇത് പറഞ്ഞതോടെ തനിക്കും സമ്മതിക്കേണ്ടി വന്നു എന്നാണ് പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ ഡോ. കെ.കെ. ശ്രീജിത്ത് പറയുന്നത്.
തുടർന്ന് ഡോക്ടർ ആശുപത്രി രജിസ്റ്ററിൽ എഴുതി ചേർത്ത മകളുടെ പേര് വെട്ടി പകരം അച്ഛന്റെ പേരെഴുതി അഡ്മിറ്റാക്കി. അതോടെ അച്ഛൻ കുടി നിർത്തി. കഴിഞ്ഞ ദിവസം നടന്ന എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററിൽ നടത്തിയ ”സമൃദ്ധി” ഏകദിന സെമിനാറിൽ സംസാരിക്കവെ ഡോ. ശ്രീജിത്ത് പറഞ്ഞത് കേട്ട് സദസ് സ്തംഭിച്ചു പോയി.
ഏകദിന സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക യായിരുന്നു ഡോ. ശ്രീജിത്ത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടുകയും ചികിത്സ നേടി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്ത യുവാക്കളും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കാലും അടങ്ങുന്നതായിരുന്നു സദസ്. ഇവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പാലാ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. വിമുക്തി മാനേജർ കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ലാലു പി.ആർ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. എം. അരുൺ, പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. പ്രസാദ്, പാലാ വിമുക്തി ഡിഅഡിക്ഷൻ സെന്ററിലെ സൈക്യാട്രിക്ക് സോഷ്യൽ വർക്കർ ആശ മരിയ പോൾ തുടങ്ങിയവർ ആശംസകൾ നേർന്നു.