നവകേരള സദസിന്റെ പര്യടനത്തിനിടെ രക്ത സമ്മർദ്ദം കൂടി, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായ രണ്ടു മന്ത്രിമാർ ആശുപത്രിയിൽ. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നവകേരള സദസിന്റെ പര്യടനത്തിനിടക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ മന്ത്രി എകെ ശശീന്ദ്രനെ വൈകുന്നേരം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നടന്ന പരിപാടിയില്‍ എകെ ശശീന്ദ്രന് അതിനാൽ പങ്കെടുക്കുകയു ണ്ടായില്ല. ശാരീരികമായ തളര്‍ച്ചയെ തുടർന്ന് മന്ത്രി ശശീന്ദ്രൻ ആദ്യം പത്തനംതിട്ടയിലെ ഒരു ഹോട്ടലിലേക്ക് പോയിരുന്നു.
ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഹോട്ടല്‍ മുറിയിലെത്തി നടത്തിയ പരിശോധനയില്‍ ശശീന്ദ്രന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളതായി തുടർന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വെള്ളിയാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും രക്ത സമ്മർദ്ദം കൂടിയതായിട്ടാണ് റിപ്പോർട്ടുകൾ. മന്ത്രി കെ കൃഷ്ണന്‍കുട്ടി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ആയാസമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കെ കൃഷ്ണന്‍കുട്ടിയ്ക്ക് ഡോക്ടർമാർ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, ആശുപത്രി വിട്ട മന്ത്രി മുഖ്യനെ ഭയന്ന് വിശ്രമം പോലും എടുക്കാതെ വീണ്ടും നവകേരള സദസില്‍ സജീവമാവുകയായിരുന്നു.