ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കെടുതികളിൽ നിന്ന് ജനജീവിതത്തെ രക്ഷിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇറങ്ങാൻ തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ട് താരം ദളപതി വിജയ്. വെള്ളപ്പൊക്കെടുതി ചെന്നൈയെ കാര്യമായിത്തന്നെ ബാധിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപന്തിയിൽ എത്തിയിട്ടുണ്ട്.
ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനി റങ്ങാൻ ആരാധകർക്ക് വിജയ് നിർദേശം നൽകിയിട്ടുള്ളത്. സർക്കാരുമായി ചേർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സ്വയം ഇറങ്ങണമെന്ന് വിജയ് ആവശ്യപ്പെട്ടു. നമുക്ക് കൈകോർക്കാം, വിഷമങ്ങൾ തുടച്ചുനീക്കാം എന്നും വിജയ് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
‘ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേ ത്തുടർന്നുണ്ടായ കനത്ത മഴയിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ സഹായിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ അഭ്യർത്ഥിക്കുകയാണ്. ഈ വേളയിൽ, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യർത്ഥിക്കുന്നു’ എന്നാണ് വിജയ് കുറിച്ചിരിക്കുന്നത്.
വെള്ളക്കെട്ടും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും തുടരുമ്പോഴും ചെന്നൈ നഗരവാസികൾ പ്രളയദുരിതം മറികടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള ശ്രമത്തിലാണ്. നഗരത്തിലെ 60 ശതമാനം സ്ഥലത്തും വെള്ളക്കെട്ട് നീങ്ങുകയും വൈദ്യുതിയെ ത്തുകയും ചെയ്തെന്ന് അധികൃതർ പറയുമ്പോഴും, മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധം ഇതുവരെ പൂർവസ്ഥിതിയിലായിട്ടില്ല. കേബിളുകൾ വെള്ളത്തിനടിയിലായതിനാൽ പ്രതിരോധ നടപടിയെന്ന നിലയിൽ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു എന്ന് മാത്രം.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വേളാച്ചേരിയും താംബരവും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയി ലാവുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത മേഖലകളിലേക്ക് പിന്നീട് മാറ്റുകയാണ് ഉണ്ടായത്. ഒരു അപ്പാർട്മെന്റിനു താഴെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള് വെള്ളത്തിന്റെ ഒഴുക്കിൽപെട്ടു ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.