ചെന്നൈ . തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതികളിൽ ഇതിനകം രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചെന്നൈ ഇസിആർ റോഡിലുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ആളപായം ഉണ്ടായത്. ചെന്നൈ വിമാനത്താവളം അടച്ചു. മദ്രാസ് ഹൈക്കോടതി ഉൾപ്പടെ ചെന്നൈയിലെ ഒരു കോടതികളും പ്രവർത്തിക്കുന്നില്ല.
ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യുകയാണ്. ചെന്നൈയിലടക്കം വൈദ്യുതിയും ഇന്റര്‍നെറ്റും തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളെയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉൾപ്പെടും. ഇതിനിടെ നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്ക് പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽ നിന്ന് ആരോ പകർത്തിയ ദൃശ്യങ്ങളാണെന്നു കരുതുന്നു. ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നുമുണ്ട്. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. നിരവധി വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇതോടെ തമിഴ്നാട്ടിലെ പല മേഖലകളിലും ജനജീവിതം സ്തംഭിച്ചു എന്ന് തന്നെ പറയാം. ചെന്നൈ അടക്കം ആറ് ജില്ലകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളാണ് റദ്ദാക്കിയത്. എട്ടെണ്ണം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 26 വിമാനങ്ങൾ വൈകി. ചെന്നൈ എയർപോർട്ട് റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി അൽപ്പം മുൻപ് റദ്ദാക്കി. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഞായറാഴ്ച രാത്രി മുതൽ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ കനത്ത മഴയാണ് പെയ്തു വന്നിരുന്നത്. രാവിലെയോടെ നില രൂക്ഷമായി. ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ മുന്നറിയിപ്പ് നൽകിയത്. ചെന്നൈയിലെ 15 സബ്വേകളും വെള്ളക്കെട്ട് മൂലം അടച്ചു. സുരക്ഷാ മുൻകരുതലുക ളുടെ ഭാഗമായി പുതുച്ചേരി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.