ഒരു സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഭാര്യ ഗത്യന്തരമില്ലാതെ സെക്രട്ടറിയേറ്റു പടിക്കൽ സമരം ചെയ്ത സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വ്യക്തികളും ജനങ്ങളും സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും സെക്രട്ടറിയേറ്റു പടിക്കൽ സമരം ചെയ്യാറുണ്ട്. സെക്രട്ടറിയേറ്റിലെ ധനകാര്യ മന്ത്രിയുടെ ഭാര്യക്ക് സമരം ചെയ്യേണ്ട ഗതികേടെന്നു പറഞ്ഞാലൊ? അതിനും സാക്ഷിയായിരിക്കുകയാണ് സെക്രട്ടറിയേറ്റ്. ഇത് പിണറായി ഭരണത്തിന്റെ ഗതികെട്ട അവസ്ഥയാണെന്നും പറയാം.
പരമാവധി നിവൃത്തി കെടുമ്പോഴാണ് സാധാരണ ജനങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താറുള്ളത്. സംസ്ഥാനത്തെ ജനങ്ങളെ സർക്കാർ ആവുന്നത്ര വലക്കുന്നതിനാലിത് കൂടുതലും നടക്കുന്നത്. പല ആവശ്യങ്ങളുമായി നിരവധി പേരാണ് ദിവസവും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നത്. നിരവധി പേരാണ് ദിവസവും സെക്രട്ടറിയേറ്റിന് മുൻപിൽ സമരമിരിക്കുന്നത് ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോഴും, കൈക്കൂലിയും കെടുകാര്യസ്ഥതയും സംസ്ഥാനത്താകെ അരങ്ങു തകർക്കുകയാണെന്നും പറയണം.
ഡിഎ കുടിശിക ആവശ്യപെട്ടും മറ്റു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് സർക്കാരിനെതിരെ നടത്തിയ സമരത്തിൽ ധനമന്ത്രി കെഎൻ. ബാലഗോപാലിന്റെ ഭാര്യ ഡോ. ആശ പ്രഭാകരനും പങ്കെടുത്തിരുന്നത്. സിപിഎം അനുകൂല സർവീസ് സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് (എകെപിസിടിഎ) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുന്നത്. ഉറച്ച ശബ്ദത്തിൽ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച് സമരത്തിൽ ആശ ആദ്യാവസാനം മിന്നി നിന്നു.
സംസ്ഥാന സർക്കാർ നിഷേധിച്ച ഡിഎ, ഏഴാം ശമ്പള പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങൾ, വിരമിച്ച അദ്ധ്യാപകരുടെ പെൻഷൻ എന്നിവ അനുവദിക്കുക, വർക്ക് ലോഡ് കമ്മിറ്റി ശുപാർശ നടപ്പാക്കുക, വിരമിച്ച അദ്ധ്യാപകരുടെ സർവീസ് പ്രശ്നങ്ങൾ പരിഹരിക്കുക, ഗസ്റ്റ് അദ്ധ്യാപക വേതനം കൂട്ടുക, ഉന്നതവിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരണവും അമിതാധികാര പ്രയോഗവും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എകെപിസിടിഎയുടെ ഉപവാസ സമരം. തിരുവനന്തപുരം എംജി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയായ ആശക്ക് സാമ്പത്തികമായ ഒരു ദാരിദ്ര്യവും ഇല്ല. ധന മന്ത്രിയുടെ ഭാര്യയല്ലേ, പിന്നെങ്ങനെ ദാരിദ്ര്യം വരും.