മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, ഏറെ കൊട്ടിഘോഷിച്ച് നടക്കുന്ന നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചിട്ടും സിപിഎമ്മിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിവാദം തുടരുന്നു. നവകേരള സദസിൽ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോനെ അധിക്ഷേപിച്ച് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ് ഇട്ട കമന്റാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും, മുതിർന്ന നേതാവുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ പങ്കുവച്ച പ്രഭാത യോഗത്തിന്റെ ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റ്. ഇന്ദുമേനോൻ സവർണ ജാതി ബോധമുള്ളയാളാണെന്നും യൂണിയൻകാരേയും സജീവ പ്രവർത്തകരെയും ഉപദ്രവിച്ചയാളാണെന്നും ജൂലിയസ് നികിതാസ് വിമർശിക്കുന്നു. എഴുത്തുകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശവും ഇതിലുണ്ട്.
‘സവർണ്ണ അശ്ളീലം മോനോത്തി ഉണ്ടല്ലോ’ എന്നായിരുന്നു ജൂലിയസ് നികിതാസ് കമന്റ് ചെയ്തത്. ഇതിന് താഴെ, അശ്വിൻ പിണറായി എന്ന സൈബർ സഖാവിന്റെ കമന്റ് ഇങ്ങനെ.- ‘ ഇന്ദു മോനോത്തിയല്ലേ, ഇവരെയൊക്കെ എന്തിനാണാവോ വിളിച്ച് കയറ്റിയത്. അപ്പോ കാണുന്നവരെ അപ്പാന്ന് വിളിക്കുന്നവരാണ്. മഞ്ജു വാര്യരെപ്പോലെ”. ഈ കമന്റിന് ജൂലിയസ് നികിതാസ് ഇങ്ങനെ മറുപടി പറയുന്നു. ”ഒരുകാലത്തും ഇടതുസഹയാത്രികയല്ലാത്ത ഇവർ, മാനിപ്പുലേറ്റ് ചെയ്ത് അധികാരസ്ഥാനത്ത് കേറി ഇരുന്നത് മാത്രമല്ല, അവിടെ ഇരുന്ന് ഇവർ ഉപദ്രവിച്ച യൂണിയൻകാരയെും, സജീവ പാർട്ടി പ്രവർത്തകരെയും അറിയാം.”
ഈ കമന്റുകൾ സോഷ്യൽ മീഡിയയിലും എതിരാളികൾ എടുത്തിടുകയാണ്. ഒരു പരിപാടിയിലേക്ക് ക്ഷണിച്ചുവരുത്തിയ അതിഥിയെക്കുറിച്ച് ഇങ്ങനെ പറയണമെങ്കിൽ എത്രമോശമാണ് സിപിഎം സൈബർ സഖാക്കളുടെ മാനസികാവസ്ഥയെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ഇന്ദുമേനോൻ തീർത്തും നിഷ്പക്ഷമായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന എഴുത്തുകാരിയാണ്. വ്യക്തിബന്ധങ്ങളിലോ തൊഴിലിടത്തോ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ ഒന്നും ആരെയും പ്രീണിപ്പിക്കുന്ന നിലപാടുകൾ കൈക്കൊള്ളാൻ തയ്യാറാവാത്ത എഴുത്തുകാരി ഇന്നത്തെ വിപ്ലവം വാക്കുകളിൽ മാത്രമൊതുക്കിയ കമ്യൂണിസ്റ്റ് പാർട്ടിയിലെ ചില നരുന്തുകൾക്ക് അനഭിമതയാകു ന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. വാക്കുകളിൽ അഗ്നിയോളിപ്പിച്ച പെണ്ണൊരുത്തിയെ അശ്ലീലം എന്ന വാക്ക് കൊണ്ട് ചാപ്പകുത്തി തളർത്താൻ ശ്രമിക്കുന്നവന്റെ ബോധ സ്ഥിരതയെ ഓർത്ത് പരിതപിക്കുകയല്ലാതെ നിവൃത്തിയില്ല .
പിണറായി സർക്കാറിനോടും ഇടതുപക്ഷത്തിനോടും പ്രശ്നാധിഷ്ഠിത നിലപാടാണ് അവർ എടുക്കാറുള്ളത്്. എഴുത്തിലുടെ ഫാസിസത്തിനെതിരെ ഏറ്റവും ശക്തമായും അവർ പ്രതികരിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരു എഴുത്തുകാരിയെ, അതും ക്ഷണിച്ചുവരുത്തിയ ഗസ്റ്റിനെ ഈ രീതിയിൽ അപമാനിക്കാമോ എന്ന ചോദ്യം ഇപ്പോൾ സിപിഎമ്മിന്റെ വാട്സാപ്പ് കൂട്ടായ്മകളിലും ഉയരുന്നുണ്ട്. ജൂലിയസ് നികിതാസിന്റെ അമ്മയും, മുൻ എംഎൽഎയുമായ കെ കെ ലതികയാണ് ചിത്രത്തിന്റെ ഇന്ദുമോനോന്റെ അടുത്തിരിക്കുന്നത്.
നവകേരള സദസിൽ സമൂഹത്തിലെ പ്രമുഖരും പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുക്കുന്നത് വൻ വിജയമായി സർക്കാർ ഉയർത്തിക്കാട്ടുമ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയുടെ മകൻ വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തിയത് സിപിഎമ്മിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ രീതിയിൽ സൈബർ അധിക്ഷേപം നടത്തുന്നത്, അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വിവാദത്തിൽ ഇന്ദുമേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.