തിരുവനന്തപുരം ∙ ഒന്നാം പിണറായി മന്ത്രിസഭയിൽ ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സ്വകാര്യ മരുന്നുനിർമാണ കമ്പനിക്ക് അനധികൃതമായും നയം ലംഘിച്ചും വായ്പ അനുവദിച്ചത് വഴി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന് (കെഎസ്ഐഡിസി) 40 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് സിഎജി നിരീക്ഷണം.
വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിൽ നിന്ന് സ്വകാര്യ മരുന്നുനിർമാണ കമ്പനിക്ക് അനധികൃതമായും നയം ലംഘിച്ചും വായ്പ അനുവദിച്ച് നൽകുന്ന കാര്യത്തിൽ അന്നത്തത്തെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്റെ അനുചിതമായ ഇടപെടൽ ഉണ്ടായി. 2019 ഓഗസ്റ്റിൽ, അന്നത്തെ വ്യവസായ മന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ്, 72 കോടി രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്ന കമ്പനിക്ക് വീണ്ടും 3 കോടി വായ്പ അനുവദിച്ചതെന്നും സിഎജി വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ഐഡിസിക്ക് ഇത് വഴി 40 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിരീക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 9ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ് 2 കേരള) ഓഫിസിലെ ഓഡിറ്റ് സംഘമാണ് ഇക്കാര്യത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
നിലവിൽ എൽഡിഎഫ് കൺവീനർ കൂടിയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് അനധികൃതമായി വായ്പ അനുവദിക്കുന്നത്. അന്നത്തെ വ്യവസായമന്ത്രി എന്നാണ് റിപ്പോർട്ടിൽ സി എ ജി പരാമർശിച്ചിരി ക്കുന്നത്. ഡോ. എ.ഡി.കൃഷ്ണന്റെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ച് നൽകിയിട്ടുള്ളത്. വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ മുൻ എംഡിയും നിലവിൽ സിഇഒയുമാണ് കൃഷ്ണൻ.
72 കോടി കുടിശിക അടക്കേണ്ട കമ്പനിക്ക് വീണ്ടും 3 കോടി വായ്പ അനുവദിക്കുന്നതിലെ ഓരോ ഘട്ടത്തിലും വ്യവസായ മന്ത്രിയുടെ അനധികൃത ഇടപെടൽ ഉണ്ടായി. ഇത് കെഎസ്ഐഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും മാനേജ്മെന്റിന്റെയും തീരുമാനത്തെ സ്വാധീനിക്കാൻ കാരണമായി. 2019 ജൂൺ 30 വരെ കമ്പനി 72 കോടി രൂപയാണ് കുടിശികയായി അടക്കാനുണ്ടായിരുന്നത്. അതേസമയം, കമ്പനി ഈടായി നൽകിയ ഭൂമിയുടെ മൂല്യം വെറും 30 കോടി മാത്രമായിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള ഉണ്ടാകാഞ്ഞതിനാൽ 40 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഈടായി നൽകിയ ഭൂമി ഏറ്റെടുക്കു ന്നതിനുള്ള നടപടികൾ വ്യവസായ മന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഇടപെടൽ ഉണ്ടായത് മൂലം മടങ്ങുകയായിരുന്നു. കുടിശിക നിലനിൽക്കെത്തന്നെ വീണ്ടും പലിശരഹിത വായ്പയായി 3 കോടി രൂപയാണ് അനുവദിച്ചു നൽകുന്നത്. കമ്പനി ഈടുവച്ച ഭൂമിയുടെ വിലയിലും കൂടുതലുള്ള തുക കുടിശികയുള്ളപ്പോഴാണ് വ്യവസായ മന്ത്രിയുടെ നിർദേശ പ്രകാരം തുടർന്നും വായ്പ അനുവദിക്കുന്നത്.
സിഎജി ഓഡിറ്റ് റിപ്പോർട്ടിനു വേണ്ടിയുള്ള സ്പെഷൽ ഓഡിറ്റ് നടക്കുമ്പോഴാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ 5 വർഷത്തെ കെഎസ്ഐഡിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും പരിശോധനയും ഇപ്പോൾ നടക്കുകയാണ്. റിപ്പോർട്ട് കെഎസ്ഐഡിസിക്ക് ഒക്ടോബറിൽ കൈമാറിയെങ്കിലും ഒരു മറുപടി തിരികെ കൊടുത്തിട്ടില്ല. മറുപടി ലഭിച്ചാലുടൻ വിശദമായ റിപ്പോർട്ട് തയാറാക്കി, സർക്കാരിന്റെ അഭിപ്രായം തേടാനിരിക്കു കയാണ് സി എ ജി. ‘തന്നെ ഡോ.എ.ഡി.കൃഷ്ണൻ കാണാൻ വന്നു എണ്ണ കാര്യം ശരിയാണെന്നു പറയുന്ന ഇ.പി.ജയരാജൻ ‘വഴിവിട്ട ഒരു കാര്യവും ചെയ്തിട്ടില്ല’ എന്നാണ് ഇതേപ്പറ്റി പറഞ്ഞിട്ടുള്ളത്.