തിരുവനന്തപുരം . നവകേരള സദസ്സിൽ പങ്കെടുക്കാൻ പോകാനെന്ന പേരിൽ പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുക്കി ഒരുക്കിയ ധൂർത്ത് എന്ന് തന്നെ വിശേഷിപ്പിക്കേണ്ട ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ കറങ്ങുന്ന കസേര ഉണ്ട്. കസേര വന്നത് ചൈനയിൽ നിന്നാണ്. കെഎൽ 15 എ 2689 ആണ് ബസിന്റെ നമ്പർ. മുഖ്യമന്ത്രിക്ക് ആദ്യം കാബിൻ ആലോചിച്ചെങ്കിലും തുടർന്ന് 180 ഡിഗ്രി കറങ്ങുന്ന കസേര മതിയെന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
ബസിൽ മുഖ്യനും മന്ത്രിമാരും ഒന്നും പടി കയറേണ്ട കാര്യമില്ല. ആദ്യ പടിയിലേക്ക് കാല് വെക്കുമ്പോൾ തന്നെ തൂക്കിയെടുത്ത് ഉള്ളിൽ വെക്കുന്ന സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആണ് ആളിനെ ബസിലെത്തിക്കുക. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്ക് ഊളിയിടും. ബസ് നവംബർ ഏഴിന് ആണ് കേരളത്തിലെത്തിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കി പൊലീസ് സുരക്ഷാ പരിശോധന നടത്തുന്നത്. ബസ്സിന് ചുറ്റും ആദ്യം സ്റ്റിക്കർ പതിക്കാമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് അത് മാറ്റി. റജിസ്ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം ഇപ്പോൾ പതിച്ചിരിക്കുകയാണ്.
നവകേരള സദസ്സ് സംബന്ധിച്ച ആലോചിക്കൻ കൂടിയ മന്ത്രിസഭായോഗത്തിലാണ് ഗതാഗതമന്ത്രി ആന്റണി രാജു യാത്ര ബസിലാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നു പറയുന്നത്. മുഖ്യമന്ത്രി ഇത് സമ്മതിച്ചതോടെ 3 മാസം മുൻപുതന്നെ ബസിന് ഓർഡർ നൽകുകയായിരുന്നു. മുഖ്യമന്ത്രിക്കുള്ള കറങ്ങുന്ന കസേര നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്തത് എത്താൻ ഒന്നരമാസം വൈകി. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിലെത്തുമെന്നു കരുതിയിരുന്ന ബസ്സ് വൈകാൻ കാരണമായത്.