ന്യൂഡൽഹി . വർഷങ്ങളായി ക്ലിനിക്കിൽ വ്യാജ ചികിത്സയും ശസ്ത്രക്രിയയും നടത്തി നിരവധി പേരെ കാലപുരിക്കയച്ച വ്യാജ ഡോക്ടർമാരും സംഘവും ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹി ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആണ് രാജ്യത്തിലാകെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 2 രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് നാലംഗ സംഘം അറസ്റ്റിലാവുന്നത്.
ഡോ. നീരജ് അഗർവാൾ, ഭാര്യ പൂജ അഗർവാൾ, ഡോ. ജസ്പ്രീത് സിങ്, മുൻ ലബോറട്ടറി ടെക്നിഷ്യൻ മഹേന്ദർ സിങ് എന്നിവരാണ് അറസ്റ്റിലായവർ. ഡൽഹി പൊലീസ് അറിയിച്ചു. പിത്താശയ ചികിത്സയ്ക്കായി 2022ൽ അഗർവാൾ മെഡിക്കൽ സെന്ററിൽ അസ്ഗർ അലി എന്നയാൾ അഡ്മിറ്റായിരുന്നു. സർജൻ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അസ്ഗറിനെ അറിയിച്ചത്. ശസ്ത്രക്രിയക്ക് തൊട്ടുമുൻപു ജസ്പ്രീതിനു പകരം പൂജയും മഹേന്ദറും ശസ്ത്രക്രിയാ മുറിയിൽ എത്തി.
ക്ലിനിക്കിലെ ഓപ്പറേഷൻ തീയേറ്ററിൽ ഡോക്ടർ ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്നിഷ്യൻ മഹേന്ദറുമാണു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിക്കു പുറത്തിറങ്ങിയ അസ്ഗറിനു കഠിനമായ വേദന ഉണ്ടായി. തുടർന്നു സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അയാൾ മരണപെട്ടു. അസ്ഗറിന്റെ മരണത്തോടെയാണു ക്ലിനിക്കിനെയും ഡോക്ടർമാരെയും കുറിച്ചുള്ള സംശയം ബലപ്പെട്ടത്. മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയാണിതെന്നു അന്വേഷത്തിലാണ് ഇപ്പോൾ പുറത്ത് വരുന്നത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളുംഇതോടെ രംഗത്തെത്തുകയായിരുന്നു.