ന്യൂഡൽഹി . വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാർലമെന്ററി സമിതി റിപ്പോർട്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരം വരുന്ന ഭാരതീയ ന്യായ സംഹിതയുടെ കരട് നിയമം പഠനം നടത്തുന്ന പാർലമെന്ററി സമിതി നൽകിയ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ശുപാർശ ചെയ്തിരിക്കുന്നത്.
‘വിവാഹം പരിശുദ്ധമെന്നതിനാൽ അത് സംരക്ഷിക്കേണ്ടപ്പെ ടേണ്ടതാണെന്നാണ് ’ പാർലമെന്ററി സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വിവാഹേതര ലൈംഗികബന്ധത്തെ കുറ്റകരമാക്കുമ്പോൾ അതിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നും പാർലമെന്ററി സമിതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ത്രീക്കും പുരുഷനും ശിക്ഷ ഉറപ്പാക്കണമെന്നാന്നു നിർദേശിച്ചിരിക്കുന്നത്.
ഓഗസ്റ്റിലാണ് ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ബില്ലുകൾ ഇപ്പോൾ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി എംപി ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് ബില്ലുകളിൽ വിശദപഠനം നടത്താൻ മൂന്നു മാസത്തെ സമയം നൽകുകയാണ് ഉണ്ടായത്. പിന്നീട് സമിതി യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവക്കായുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേർക്കാൻ പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് 2018ൽ വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്നു വിധി പ്രസ്താവിക്കുന്നത്. ഇത് സിവിൽ നിയമലംഘനമായി കണക്കാക്കാ മെന്നും വിവാഹമോചനത്തിനു കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭാര്യ ഭർത്താവിന്റെ അടിമയാണെന്ന കൊളോണിയൽ സങ്കൽപത്തിൽനിന്നാണ് 163 വർഷം പഴക്കമുള്ള ഈ നിയമമുണ്ടായതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷൻ ലൈംഗികബന്ധ ത്തിൽ ഏർപ്പെടുന്നതിന് അഞ്ചു വർഷം തടവുശിക്ഷ ലഭിക്കുന്നതായിരുന്നു അന്നുള്ള നിയമം. സ്ത്രീക്ക് എന്നാൽ ശിക്ഷ ഉണ്ടായിരുന്നില്ല.