തിരുവനന്തപുരം . വധശിക്ഷക്ക് വിധിക്കപ്പെട്ടു കേരളത്തിലെ ജയിലുകളിൽ കഴിയുന്നത് മൊത്തം 20 പേർ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 9 പേരും, കണ്ണൂർ സെന്‍ട്രൽ ജയിൽ നാല് പേരും, വിയ്യൂർ സെൻട്രൽ ജയിലിൽ 4 പേരും, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ മൂന്നു പേരും, വധ ശിക്ഷ വിധിക്കപ്പെട്ടവരായി കഴിയുന്നു. വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നത് കുറഞ്ഞിരിക്കുകയാണ് ഒപ്പം ആകട്ടെ സംസ്ഥാനത്ത് ആരാച്ചാരുമില്ല.
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും, എറണാകുളത്ത് നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്ലാമും, ചെങ്ങന്നൂരിലെ ഇരട്ടകൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലാദേശി പൗരൻ ലബലു ഹസനുമെല്ലാം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പെടും.
അജിത് കുമാർ എന്ന സോജു , അനിൽ കുമാർ എന്ന ജാക്കി അനില്‍, നിനോ മാത്യു, ഗിരീഷ്, അനിൽകുമാർ എന്ന കൊളുത്തു ബിനു, അരുൺശശി, കെ.ജിതകുമാർ, സുധീഷ്, ലബലു ഹസൻ എന്നിവർ ആണ് തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ ശിക്ഷ കാത്ത് കഴിയുന്നത്. രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ എന്നിവരാണ് കണ്ണൂർ ജയിലിൽ ഉള്ളത്. ജോമോൻ, മുഹമ്മദ് അമിറുൾ ഇസ്ലാം, രഞ്ജിത്ത്, സുനിൽകുമാർ എന്നിവർ വിയ്യൂർ ജയിലിലും, റജി കുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ എന്നിവർ അതീവ സുരക്ഷാ ജയിലിലും ശിക്ഷ നടപ്പാക്കുന്ന ദിനങ്ങൾ എന്നി കഴിയുകയാണ്. സംസ്ഥാനത്ത് കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്.
1991ൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് അവസാനമായി വധ ശിക്ഷ നടപ്പാക്കുന്നത്. റിപ്പർ ചന്ദ്രനെയാണ് ഏറ്റവും ഒടുവിൽ തൂക്കിലേറ്റുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1974ൽ ആണ് അവസാനമായി തൂക്കിലേറ്റിയത്. കളിയാക്കാവിള സ്വദേശി അഴകേശനെയാണ് അന്ന് തൂക്കിലേറ്റുന്നത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ കിട്ടിയാൽ സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തുകയാണ് പതിവ്. വിദഗ്ധരുൾപ്പെടുന്ന പ്രത്യേക സമിതിയാണ് ഇത് നിർവഹിക്കുക. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ പഠിച്ച് റിപ്പോർട്ട് നൽകാറാണ് പതിവ്.