തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇന്ത്യ മുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ മടിച്ചും ഭയന്നും ഉല്ലാസയാത്രക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ കോടതി വിധി മാറും എന്നാണ് പിണറായി പറഞ്ഞിരിക്കുന്നത്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയതെന്ന് അഴിമതികളുടെ നീണ്ട നിരകളുടെ കൊടും ചുഴിയിൽ മുങ്ങി തപ്പുന്ന പിണറായി വിമർശിച്ചിരിക്കുന്നു.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തിരഞ്ഞെടുപ്പിനെ നേരിടാൻ നരേന്ദ്ര മോദി സർക്കാരിന് ഭയമാണ് എന്ന് മോദിയെ കുറ്റപ്പെടുത്തുന്ന പിണറായി, വർഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹ ത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തിയിരിക്കുന്നത്. കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം ആണ് അനുവദിച്ചിരിക്കുന്നത്. മാത്രമല്ല ജൂൺ രണ്ടിന് കേജിരിവാൾ ജയിലിൽ തിരിച്ചെത്തുകയും വേണമെന്നിരിക്കെയാണ് പിണറായിയുടെ പ്രസ്താവനയിലാകെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം അനുവദിച്ച് കിട്ടിയപോലെയാണ് പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നീക്കങ്ങൾ ജുഡീഷ്യൽ പരിശോധന യെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ ഡി യെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിർപ്പ് കൂടിയാണ് വിധിയിൽ തെളിയുന്നതെന്നും ഇ ഡി ഭയം കടിച്ചിറക്കി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന് ജയിൽമോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെയെന്ന ആശംസ നേരാനും പിണറായി മറന്നിട്ടില്ല.