മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് എത്തിയത് ഏറെ ചർച്ച വിഷയമാകുകയാണ്. തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കു മെന്ന് സാബു എം.ജേക്കബ് വെല്ലുവിളിച്ചത്. കിഴക്കമ്പലത്തു നടന്ന ട്വന്റി20 പാർട്ടിയുടെ മഹാസംഗമത്തിലാണ് സാബുവിന്റെ വെല്ലുവിളി. തന്റെ കയ്യിലുള്ള തെളിവുകൾ ആറ്റംബോംബാണ്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പു നൽകി.
‘‘എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ ഞാൻ അകത്താക്കും. ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്ന ബോംബാണ്. പൂത്തൃക്കയിൽ പാർട്ടിയുടെ പരിപാടി തടസ്സപ്പെടുത്താൻ എംഎൽഎയും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. പി.വി.ശ്രീനിജിൻ എംഎൽഎ ചെയ്യുന്ന ദ്രോഹംമൂലം കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണ്. അധികാരമോ പദവിയോ ആഗ്രഹിച്ചിട്ടില്ല. എനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം മുൻപ് വന്നിട്ടുണ്ട്. യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതിന് എനിക്ക് ബുദ്ധിമുട്ടില്ല. 2021ലെ തിരഞ്ഞെടുപ്പു സമയത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും വന്ന് സീറ്റുകൾ ഓഫർ ചെയ്തു.
മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ അഞ്ചു തവണ എന്റെ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. അതിനു തെളിവുചോദിച്ചാൽ വിഡിയോ ദൃശ്യങ്ങൾ കാണിക്കാം. ഇവരൊക്കെ രാത്രിവന്ന് എന്റെ സഹായം തേടുന്നവരാണ്. ഞാൻ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും.
ബിജെപിക്കാരൻ വന്നുപറഞ്ഞാൽ സീറ്റിനുവേണ്ടി ചാടുന്നവനല്ല ഞാൻ. കെ.സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല, നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ല. മുഖ്യമന്ത്രി വിദേശത്ത് മേയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാൽ തന്നെ നായയെപ്പോലെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചു.’’ – സാബു ആരോപിച്ചു.
സാബു എം ജേക്കബ് മയോ ക്ലിനിക്കിൽ ശുശ്രൂഷിച്ചത് ഒരു കാര്യം. അതിനുമൊക്കെ വർഷങ്ങൾക്ക് മുമ്പ് 2006 മുതൽ മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ എല്ലാ വർഷവും കർക്കിടക ചികിത്സയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് സാബു ജേക്കബിന്റെ പിതാവിന്റെ അടുത്താണ്.അത്രയേറെ ബന്ധമുള്ള കുടുംബത്തോടാണ് പിണറായി ഇപ്പോൾ ഈ ക്രൂരത മുഴുവൻ കാണിക്കുന്നത്. 20 -20 വരികയും കുന്നത്തുനാട്ടിൽ വാൻ വികസനം നടപ്പാക്കുകയും ചെയ്തതോടെയാണ് പിണറായായിയും കിറ്റെക്സ് കുടുംബവും തമ്മിൽ തെറ്റുന്നത്. കിറ്റെക്സ് സാബുവിന്റെ പുതിയ സംരംഭത്തെ ഇവിടെ നിന്ന് തുരുത്തി ഓടിക്കുക വരെ ചെയ്തു. തിരിച്ചടിക്കാനുള്ള കോപ്പുകളെല്ലാം കരുതി വച്ചിട്ടാണ് സാബു ജേക്കബിന്റെ ഇപ്പോഴത്തെ പോരാട്ടം.
സാബു ജേക്കബ് ബി ജെ പിയിലേക്ക് ചേക്കേറും എന്ന ശ്രുതികൾക്കിടയിലാണ് പിണറായിയുടെ മകളെ താൻ അകത്താക്കും എന്ന വെല്ലുവിളി നടത്തുന്നത്. ഈ വെല്ലുവിളിയിലൂടേ ബി ജെ പിയുമായുള്ള ടൈ അപ്പ് എത്രമാത്രം ശക്തമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇതുപോലൊരു വെല്ലുവിളിയിലൂടെയാണ് ബി ജെ പിയിലേക്ക് ചേക്കേറിയ ഷോൺ ജോർജും പിണറായിക്കെതിരെ ശക്തമായ രംഗത്ത് വന്നത്. ഷോണും സാബു ജേക്കബും ബി ജെ പിയുടെ ഒന്നിച്ചാൽ പിണറായിയുടെയും വീണയുടെയും അവസാനം ഉറപ്പാണ്. ഈ ഡീൽ തന്നെയാണ് സാബു ജേക്കബിന്റെ വെല്ലുവിളിക്ക് പിന്നിലുള്ളതെന്ന് സാബു എം ജേക്കബ് ആണ് വ്യക്തമാക്കേണ്ടത്.