പാലക്കാട് . ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പാലക്കാട് അര ലക്ഷം രൂപ കൈക്കൂലി. ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ആളോടാണ് മാന്യനെന്നു പറയുന്ന തഹസീൽദാര്‍ അര ലക്ഷം രൂപ കൈക്കൂലി ചോദിച്ചത്. പാലക്കാട് ഭൂരേഖാ തഹസിൽദാര്‍ സുധാകരൻ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷകനെ പല തവണ നടത്തി വലച്ചു. ആദ്യം ചെലവ് ചെയ്യണമെന്നും പിന്നീട് ഫോണിൽ അര ലക്ഷം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ വർഷം അവസാനത്തോടെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പടക്കം ആണ് താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നത്. പല പ്രാവശ്യം ഭൂരേഖ തഹസീൽദാറായ സുധാകരനെ സമീപിക്കുമ്പോഴും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അങ്ങനെ പെട്ടെന്നൊന്നും തരാൻ പറ്റില്ലെന്നും, അന്വേഷിക്കേണ്ടതുണ്ടെന്നും വലിയൊരു പദ്ധതിക്കുവേണ്ടി ആയതിനാൽ ചെലവ് ചെയ്യേണ്ടി വരുമെന്നും മറുപടി പറയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ പരാതിക്കാരൻ ഫോണിൽ സുധാകരനെ വിളിക്കുമ്പോൾ 50,000 രൂപ കൈക്കൂലിയുമായി ശനിയാഴ്ച വൈകിട്ടോടെ ഓഫീസിലെത്താൻ ആവശ്യപ്പെടും ചെയ്തു. ഈ വിവരം പരാതിക്കാരൻ പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിക്കുകയാണ് ഉണ്ടായത്. തുടർന്ന് വിജിലൻസ് സംഘം സുധാകരന് കെണി ഒരുക്കി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഭൂരേഖ തഹസീൽദാർ ഓഫീസിൽ പരാതിക്കാരൻ എത്തിച്ച 50,000 രൂപ സഹിതം കൈക്കൂലി വീരനെ കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നുണ്ട്.
ഡി വൈ എസ് പി യെകൂടാതെ ഇൻസ്പെക്ടർമാരായ അരുൺ പ്രസാദ്, സിജു കെ.എൽ നായർ, ജയേഷ് ബാലൻ, സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, സന്തോഷ്, ബൈജു, സുദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉവൈസ്, സന്തോഷ്, മനോജ്,വിനേഷ്, ബാലകൃഷ്ണൻ സിവിൽ പോലീസ് ഓഫീസറായ സിന്ധു തുടങ്ങിയവർ ആണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ.വിനോദ് കുമാർ ഐ.പി.എസ് അഭ്യർത്ഥിച്ചു