ഇടുക്കി . പെൻഷൻ വൈകുന്നതിൽ മനം നൊന്ത് പിണറായി സര്‍ക്കാരിനും സി പി എമ്മിനും എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മറിയക്കുട്ടി. അഞ്ച് മാസത്തെ പെന്ഷന് കിട്ടാനുള്ളതിനാല്‍ ക്രിസ്മസ് ആഘോഷമൊന്നുമില്ലാതെയായിരുന്നു മറിയക്കുട്ടി. സര്‍ക്കാര്‍ സ്വന്തക്കാര്‍ക്ക് വേണ്ടി എല്ലാം ചെയ്യുന്നുണ്ട് എന്നും എന്തിനും ഏതിനും ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് എന്നാണ് മറിയക്കുട്ടി ചോദിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം.
പെന്ഷന് കുടിശ്ശിക മുടങ്ങിയതിനാലാണ് പ്രതിഷേധിച്ചത് എന്നും തനിക്ക് മറ്റ് വരുമാനമില്ലെന്നും പറയുന്ന മറിയക്കുട്ടി, ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണ് ചെയ്തതെന്നും ആരോപിച്ചു. മാവേലി സ്റ്റോറുകളില്‍ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളും ഇല്ല. ഡോക്ടര്‍മാര്‍ പരിശോധിക്കണമെങ്കില്‍ രോഗികള്‍ പണം നല്കി ക്വാര്‍ട്ടേഴ്സില്‍ പോയി ക്യൂ നില്‍ക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇനി ഭരണം കിട്ടില്ല ഉള്ളുരുകി ഉറയുന്ന ശാപവാക്കുകൾ പോലെ മറിയക്കുട്ടി പറഞ്ഞു.
തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പത്രക്കാര് ആളെവിട്ട് 20 ലക്ഷം രൂപ തരാമെന്നും മാപ്പുപറയാമെന്നും പറഞ്ഞിരുന്നതായും, എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കി. സമരം നടത്തിയതിന് പിന്നില്‍ ആവശ്യങ്ങള്‍ ലഭിക്കണമെന്നത് മാത്രമായിരുന്നു. അതിന് ഏതറ്റം വരെയും പോകാന്‍ തയാറാണ്. – മറിയക്കുട്ടി പറഞ്ഞു.
‘കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ആര് എസ് എസിന്റെയും എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണ എനിക്കുണ്ട്. മെത്രാനും മുഖ്യമന്ത്രിക്കും രാഷ്ട്രീയമുണ്ട്. ഞാന്‍ ഇന്ത്യന്‍ പൗരനല്ലേ? എനിക്കും രാഷ്ട്രീയമുണ്ട്. അതില്‍ എന്താണ് തെറ്റ്്?,’ മറിയക്കുട്ടി ചോദിച്ചു. ജനോപകാരപ്രദമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഭരണത്തിന്റെ അഹങ്കാരമാണ് സര്‍ക്കാരിനുള്ളത് – മറിയക്കുട്ടി പറഞ്ഞു.
നേരില്‍ കണ്ടിട്ടുള്ള തര്‍ക്കങ്ങളിലും അടിപിടിക്കേസുകളിലും ചെറുപ്പം മുതലെ പക്ഷംപിടിക്കാതെ പൊലീസില്‍ സാക്ഷി പറയാനും പരാതിപ്പെടാനും മടിയാറില്ല. അതിനാലാണ് ‘മജിസ്ട്രേറ്റ് മറിയക്കുട്ടി’ എന്ന പേര് വീണത്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താന്‍ താമസിക്കുന്നത്. വീട് വെച്ച് തരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു. സുരേഷ് ഗോപിയും കൃഷ്ണകുമാറും സഹായം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മറ്റാരും സഹായ വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം അഞ്ച് മാസത്തെ പെന്ഷന് കിട്ടാനുള്ളതിനാല്‍ ക്രിസ്മസ് ആഘോഷമൊന്നുമില്ല എന്നും മറിയക്കുട്ടി പറഞ്ഞു.