തിരുവനന്തപുരം . മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രി ആൻണി രാജു രാജി വെച്ച് പടിയിറങ്ങി. ആൻണി രാജു മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് നൽക്കുകയായിരുന്നു. സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശിക ഇല്ലാതെ മടങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും, കെഎസ്ആർടിസിയെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെന്നും ആൻണി രാജു രാജി കത്ത് നൽകിയ ശേഷം പറഞ്ഞു.
ഉയർന്നു വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നുണ്ട്. ഒന്നും വ്യക്തിപരമായി എടുക്കുന്നില്ല. മാധ്യമങ്ങളോട് ആൻണി രാജു പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ കുടുംബസമേതമാണ് ആന്റണി രാജു എത്തിയിരുന്നത്. അതേസമയം, കേരളാ കോൺഗ്രസ് ബി നേതാവും പത്തനാപുരം എംഎൽഎയുമായി കെ ബി ഗണേശ് കുമാർ ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്ന ഗണേഷിന് ആ വകുപ്പു തന്നെ ലഭിക്കുമെന്നാണ് വിവരം.
ഗണേശിന്റെ മന്ത്രികസേര തെറിപ്പിക്കാൻ അവസാന നിമിഷം വരെ നടക്കുകയാണ്. ഗണഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് ആണ് ഇതിനായി തുറുപ്പു ചീട്ടാക്കുന്നത്. പാരവെക്കാനുള്ള ശ്രമങ്ങൽ അവസാന നിമിഷവും ഊർജ്ജിതമായി നടക്കുന്നുണ്ട്. ഗണഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചതായി കാണിച്ചുള്ള പരാതിയാണ് ഒടുവിൽ ഗണേശിനെതിരെ എത്തിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നൽകിയ ഹർജി പത്തനാപുരം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് തീരുമാനിക്കാനിരിക്കെയാണ് ഗണേഷിന്റെ മന്ത്രി പ്രവേശം.
ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാവും. രാഷ്ട്രീയ മണ്ഡലത്തിൽ ഗണേശിന് ശത്രുക്കൾ ഏറെയുണ്ട്. കോൺഗ്രസുകാരെ കൂടാതെ ഇടതു മുന്നണിയിലെ തന്നെ ഒരു വിഭാഗം ആളുകൾ ഗണേശിനെതിരാണ്. സ്വന്തം കുടുംബത്തിലും ഗണേശിനെ എതിർക്കുന്നവരുണ്ട്. സഹോദരി ഉഷ ഗണേശിനെ മന്ത്രിയാക്കരുത് എന്ന് മുഖ്യമന്ത്രിയെ കണ്ട് നേരത്തെ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് ഗണേശിനെതിരെ പരാതി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയാണ്.
പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ല. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച് ഇടത് മുന്നണി യോഗത്തിൽ പ്രഖ്യാപനമുണ്ടാവും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് വിവരം. മുൻ ധാരണപ്രകാരം ഗണേശിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ നേരത്തെ അറിയിച്ചിരുന്നു